നെയ്യാറ്റിന്‍കരയില്‍ ദമ്പതികളായ രാജന്റെയും അമ്പിളിയുടേയും മരണത്തിന് കാരണമായ വിവാദ ഭൂമി ഉടമയായ വസന്ത വാങ്ങിയതില്‍ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറപ്പെടരുത് എന്ന ചട്ടം നിലനില്‍ക്കെയാണ് വസന്ത ഭൂമി വാങ്ങിയിരിക്കുന്നത്. മാത്രമല്ല ഭൂമി പോക്കുവരവ് ചെയ്തതിലും വീഴ്ച്ച സംഭവിച്ചതായാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി കൂടിയായ വസന്ത പറഞ്ഞിരുന്നു. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നുമാണ് വസന്ത പറഞ്ഞത്. 'ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. നിയമത്തിന്റെ വഴിയിലൂടെയാണ് ഞാന്‍ പോയത്. ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മക്കള്‍ നല്‍കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ല. പട്ടയം, ആധാരം എല്ലാം എന്റെ കയ്യിലുണ്ട്', എന്നായിരുന്നു വസന്തയുടെ പ്രതികരണം.
ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.