തിങ്കളാഴ്ച മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തി യുകെയില്‍ പ്രവേശിക്കാന്‍ കൊറോണാവൈറസ് നെഗറ്റീവ് ടെസ്റ്റ് ഫലം നിര്‍ബന്ധമാക്കി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. വീക്കെന്‍ഡില്‍ പുറത്ത് കറങ്ങാതെ വീടുകളില്‍ തുടരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഈ നിര്‍ദ്ദേശം. വിശ്രമിച്ച് ഇരിക്കാന്‍ കഴിയുന്ന സമയമല്ലാത്തതിനാല്‍ രാജ്യത്തിന്റെ അതിര്‍ത്തികളുടെ നിയന്ത്രണം കടുപ്പിക്കാനും പ്രധാനമന്ത്രി തീരുമാനിച്ചു. പുതിയ രൂപമാറ്റം വന്ന സ്‌ട്രെയിനുകളെ ഭയന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും സസ്‌പെന്‍ഡ് ചെയ്യുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു.
യുകെയിലേക്ക് എത്തിച്ചേരുന്നവര്‍ 72 മണിക്കൂറിനകം നടത്തിയ നെഗറ്റീവ് ടെസ്റ്റ് ഫലം തെളിവായി കാണിക്കണമെന്നാണ് നിബന്ധന. ഇതിന് ശേഷവും 10 ദിവസത്തേക്ക് ആളുകള്‍ ഐസൊലേഷനില്‍ തുടരണം. മറ്റൊരു നെഗറ്റീവ് റിസല്‍റ്റ് ലഭിച്ചാല്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിയണം. കര്‍ശനമായ സ്‌പോട്ട് ചെക്കുകള്‍, തല്‍സ്ഥാനത്ത് തുടരല്‍ പോലുള്ള നടപടികളാണ് ഇതിനൊപ്പം സ്വീകരിക്കുന്നത്. രൂപമാറ്റ വന്ന വൈറസിനെ എങ്ങിനെ നേരിടുമെന്നത് സംബന്ധിച്ച് മന്ത്രിമാരും, ശാസ്ത്രജ്ഞരും കൂടിയാലോചനകള്‍ നടത്തുകയാണ്. ഫെബ്രുവരി 15 വരെയെങ്കിലും അതിര്‍ത്തി അടച്ചിടല്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് അമേരിക്ക, പോര്‍ച്ചുഗല്‍, മധ്യ അമേരിക്കന്‍, സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി വിലക്കി. 55,761 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് രണ്ട് വട്ടമെങ്കിലും ആലോചിച്ച് മതിയെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 1280 പേര്‍ക്കാണ് ഒടുവിലായി വൈറസിനോട് ജീവന്‍ നഷ്ടപ്പെട്ടത്. കര്‍ശനമായ വിലക്കുകളുടെ സഹായത്തോടെ ലഭിച്ച ഇടം മുതലാക്കി വാക്‌സിനേഷന്‍ റോക്കറ്റ് വേഗത്തില്‍ കുതിപ്പിക്കാനാണ് പ്രധാനമന്ത്രി ആവശ്യം നേരിടുന്നത്.
ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന ഉപദേശം പ്രധാനമന്ത്രി തല്‍ക്കാലത്തേക്ക് തള്ളിയിട്ടുണ്ട്. അതേസമയം ബ്രസീലിയന്‍ കൊറോണാവൈറസ് വേരിയന്റ് നവംബറില്‍ തന്നെ ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നതായാണ് ആശങ്ക. ഇത് വാക്‌സിനുകളുടെ ഫലത്തെ ബാധിക്കുമെന്ന ഭയവുമുണ്ട്. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ വൈകിയ നം.10 ജീവനുകള്‍ അപകടത്തിലാക്കിയെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.