രാജ്യത്ത് പുതിയ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുമ്പോള്‍ കെയര്‍ ഹോമുകളില്‍ സ്ഥിതി മറിച്ചാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടെ കെയര്‍ ഹോമില്‍ കൊറോണാവൈറസ് മരണങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. മേഖലയില്‍ വൈറസ് വീണ്ടും മാരകമായി മാറുന്നുവെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്.
യുകെയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബോഡിയാണ് ജനുവരി 22ന് അവസാനിച്ച ആഴ്ചയില്‍ 1705 കെയര്‍ ഹോം അന്തേവാസികള്‍ വൈറസ് ബാധിച്ച് മരിച്ചതായി കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് ഇത് കേവലം 661 പേരായിരുന്നു. കൊവിഡ്-19 മരണസംഖ്യയില്‍ കെയര്‍ ഹോം അന്തേവാസികളാണ് കാല്‍ശതമാനവുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.
ജനുവരി 15 വരെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 94,971 വൈറസ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 30,851 പേരും കെയര്‍ ഹോമുകളിലാണ് മരിച്ചതെന്ന് ഒഎന്‍എസ് സ്ഥിരീകരിക്കുന്നു. കൊവിഡിന് എതിരെ ഏകദേശം 75 ശതമാനം കെയര്‍ ഹോം അന്തേവാസികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് കെയര്‍ ഹോമുകളിലേക്ക് തിരിച്ചയയ്ക്കാനുള്ള വിവാദ നയമാണ് വൈറസ് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതിന് പിന്നിലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രതികരണം.
ആശുപത്രി ബെഡുകള്‍ ഒഴിവാക്കി എടുത്ത് എന്‍എച്ച്എസിനെ സംരക്ഷിക്കാനുള്ള പദ്ധതി പ്രകാരം കൊവിഡ് സുരക്ഷിതമായ ഹൗസുകളില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളെ പ്രവേശിപ്പിക്കണം. രോഗലക്ഷണം ഇല്ലാത്ത ജീവനക്കാരും വൈറസ് പടരാന്‍ ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.