ഫ്രാന്‍സില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സുപ്രധാനമായ ഒരു പോരാട്ടത്തിലാണ്. രാജ്യത്ത് പടരുന്ന ഇസ്ലാമിക ഭീകരതയെ തുടച്ചുനീക്കാന്‍ അനധികൃത മദ്രസകള്‍ ഉള്‍പ്പെടെ പൂട്ടിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഫ്രാന്‍സ് ഈ പാഠം പഠിച്ചത് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നതിന് ശേഷമാണ്. പ്രത്യേകിച്ച് പ്രവാചകന്റെ ചിത്രം ക്ലാസില്‍ കാണിച്ചതിന് അധ്യാപകന് സാമുവല്‍ പാറ്റിയുടെ തലയറുത്തതോടെയാണ് ഭരണകൂടം പ്രതിരോധവുമായി രംഗത്തിറങ്ങിയത്.
എന്നാല്‍ ഈ അധ്യാപകന്റെ കൊലയിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായത് ഒരു ഫ്രഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി അടിച്ചുവിട്ട നുണക്കഥകളാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ നുണകളില്‍ നിന്ന് ഓണ്‍ലൈനില്‍ അധ്യാപകന് എതിരെ വിദ്വേഷ പ്രചരണം നടക്കുകയും ഒടുവില്‍ കൗമാരക്കാരനായ ജിഹാദി തേടിയെത്തി തലയറുക്കുകയുമായിരുന്നു. ഹൈസ്കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി ഫ്രീ സ്പീച്ചിന്റെ ക്ലാസ് എടുക്കവെ പ്രവാചകന്റെ ചിത്രം കാണിച്ചെന്നാണ് ഈ പെണ്‍കുട്ടി അവകാശപ്പെട്ടത്.
ചിത്രം കാണിക്കുന്നതിന് മുന്‍പ് മുസ്ലീം വിദ്യാര്‍ത്ഥികളോട് ക്ലാസ് വിട്ടുപോകാന്‍ പാറ്റി ആവശ്യപ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. ചാര്‍ലി ഹെബ്ദോ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് കാണിച്ചതെന്നും ഇവള് അടിച്ചുവിട്ടു. ഈ നുണക്കഥകള്‍ താന്‍ പറഞ്ഞതായി 13-കാരി സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്നതായി ആരോപിച്ച ദിവസം ഇവള് അസുഖം മൂലം ക്ലാസില്‍ പോലും പോയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് വെളിപ്പെടുത്തി.
'സഹവിദ്യാര്‍ത്ഥികള്‍ ഇവളെ നിര്‍ബന്ധിച്ച് വക്താവാക്കി മാറ്റിയതോടെയാണ് നുണ പറഞ്ഞത്', അഭിഭാഷകന് ബെകോ തബൂല പറഞ്ഞു. പെരുമാറ്റ പ്രശ്നങ്ങളുള്ള പെണ്‍കുട്ടി ക്ലാസിനെ കുറിച്ച് ആരോപണങ്ങള്‍ പറഞ്ഞതിന് പിന്നാലെ പിതാവ് നിയമപരമായി പരാതി നല്‍കുകയും, ഒക്ടോബറില്‍ ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. ഇതില്‍ പാറ്റിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക രോഷത്തിനും, അധ്യാപകന് എതിരെ വധഭീഷണികള്‍ക്കും കാരണമായി.
ഒക്ടോബര്‍ 16ന് ചെചെന്‍ വംശജനായ 18-കാരന് തെരുവില്‍ വെച്ച് പാറ്റിയുടെ തലയറുത്ത് കൊല നടത്തി. ഇയാള്‍ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. നുണപറഞ്ഞ പെണ്‍കുട്ടിക്ക് എതിരെ അപവാദ പ്രചരണങ്ങള്‍ക്കും, ഇസ്ലാമിക പ്രഭാഷകനായ പിതാവ് എതിരെ കൊലപാതകത്തിന് വഴിയൊരുക്കിയതിനുമാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.