കണ്ണൂര്‍ പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ച് പ്രതികള്‍ ഒരുമിച്ച് കൂടിയതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തായി ചിലര്‍ ഫോണില്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ആ സമയത്ത് തന്നെ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിലടക്കം അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദൂരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം.
അതേസമയം, രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണെന്ന് അമ്മ പത്മിനി പ്രതികരിച്ചു. മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായും പരാതിയില്‍ പറയുന്നു. രതീഷിന്റെ മരണം ആത്മഹത്യയാണെന്നും ആന്തരിക അവയ പരിശോധനയില്‍ കണ്ടെത്തിയ പരിക്കുകള്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ച സംഘര്‍ഷത്തിനിടയില്‍ ഉണ്ടാതാണെന്നുമാണ് സിപിഎം വിലയിരുത്തല്‍.