ബ്രിട്ടനില്‍ പ്രാബല്യത്തിലുള്ള മൂന്നാം ലോക്ക്ഡൗണ്‍ വിലക്കുകള്‍ ജൂലൈ 19ലേക്ക് നീളുമെന്ന് റിപ്പോര്‍ട്ട്. ഫ്രീഡം ഡേ പ്രഖ്യാപനം ഈ ദിവസത്തിലേക്ക് നീട്ടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഒരുക്കം കൂട്ടുകയാണ്. ഡെല്‍റ്റ വേരിയന്റ് കേസുകള്‍ രാജ്യത്ത് കുതിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ഭേദപ്പെടുന്നത് വരെ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഉയര്‍ത്തുന്നത് വൈകിപ്പിക്കുന്നതിനെ ജനങ്ങളും അനുകൂലിക്കുന്നുണ്ട്.
ജൂണ്‍ 21ന് ശേഷവും യുകെയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനെ അനുകൂലിച്ചത് 53 ശതമാനം വോട്ടര്‍മാരാണ്. 25 ശതമാനം വോട്ടര്‍മാര്‍ സ്വാതന്ത്ര്യം പരിമിതമാക്കുന്ന നിയമങ്ങള്‍ തുടരണമെന്നും അഭിപ്രായപ്പെട്ടു. ബോറിസ് ജോണ്‍സണ്‍ റോഡ് മാപ്പില്‍ പ്രഖ്യാപിച്ച ദിവസം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുന്നവര്‍ 34 ശതമാനമാണ്. ടൈംസിന് വേണ്ടി യൂഗോവ് നടത്തിയ സര്‍വ്വെയിലാണ് ഈ അഭിപ്രായപ്രകടനം.
ഇന്‍ഡോറില്‍ ഒത്തുചേരുന്നവരുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയ നിയമമാണ് 22 ശതമാനം പേര്‍ക്കും അനിഷ്ടമുള്ളത്. അതിനാല്‍ ഏറ്റവും ആദ്യം നീക്കേണ്ടത് ഈ നിയമമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് റോഡ്മാപ്പിലെ അവസാന ഘട്ടം നടപ്പാക്കുന്നത് നാലാഴ്ച വൈകിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. എംപിമാരെയും, ബിസിനസ്സ് നേതാക്കളെയും, ഹോസ്പിറ്റാലിറ്റി മേധാവികളെയും ചൊടിപ്പിക്കുന്നതാണ് ഈ നീക്കം. നാലാഴ്ചത്തേക്കാണ് വിലക്കുകള്‍ അവസാനിപ്പിക്കുന്നത് നീട്ടുന്നതെങ്കിലും 14 ദിവസത്തിന് ശേഷം ഇക്കാര്യത്തില്‍ റിവ്യൂ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കും.
ആശുപത്രി പ്രവേശനം നേരത്തെ തന്നെ കുറഞ്ഞാല്‍ വിലക്കുകള്‍ നിര്‍ത്താന്‍ ഇത് വഴിയൊരുക്കും. ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുതിച്ചുയര്‍ന്നതാണ് തിരിച്ചടിയായി മാറുന്നത്. കൂടുതല്‍ ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നത് വരെ വിലക്ക് അവസാനിപ്പിക്കുന്നത് വൈകിപ്പിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടതോടെയാണ് അന്തിമതീരുമാനത്തിലേക്ക് നീങ്ങിയത്.