CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 31 Seconds Ago
Breaking Now

ബ്രിട്ടന്റെ വാക്‌സിനേഷന്‍ പദ്ധതി ഡെല്‍റ്റ വേരിയന്റിനെ ചെറുക്കുമോ? പുതിയ സ്‌ട്രെയിന്‍ ബാധിച്ച് മരിച്ച 42 പേരില്‍ 29% ഇരകളും രണ്ട് ഡോസ് വാക്‌സിനുകള്‍ ലഭിച്ചവര്‍; പോസിറ്റീവ് കേസുകളില്‍ 40% വര്‍ദ്ധന; പുതിയ സ്‌ട്രെയിന്‍ പടരുന്നത് വീടുകള്‍ക്ക് അകത്ത്?

കേസുകള്‍ ഉയരുന്നതിനിടെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് ചില ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഡെല്‍റ്റ കൊവിഡ് വേരിയന്റ് ബാധിച്ച് മരിച്ച ബ്രിട്ടനിലെ 42 രോഗികളില്‍ കാല്‍ശതമാനത്തോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിരുന്നതായി പുതിയ റിപ്പോര്‍ട്ട്. ബി.1.617.2 സ്‌ട്രെയിന്‍ ബാധിച്ച് മരിച്ച 29 ശതമാനം പേര്‍ക്കും രണ്ട് ഇഞ്ചക്ഷന്‍ ലഭിച്ചിരുന്നതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്കെടുപ്പ് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ പ്രാബല്യത്തിലുള്ള ലോക്ക്ഡൗണ്‍ തല്‍ക്കാലം അവസാനിപ്പിക്കേണ്ടെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി നീങ്ങാനുള്ള പ്രധാന കാരണം ഇതാണെന്നാണ് കരുതുന്നത്. 

ഡെല്‍റ്റ വേരിയന്റ് വീടുകള്‍ക്ക് അകത്ത് പടരാനുള്ള സാധ്യത 64 ശതമാനം അധികമാണെന്ന് പിഎച്ച്ഇ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പുറംസ്ഥലങ്ങളില്‍ പകരാനുള്ള സാധ്യത കെന്റ് വേരിയന്റിനേക്കാള്‍ 40 ശതമാനം അധികമാണെന്നും പിഎച്ച്ഇ വ്യക്തമാക്കി. യുകെയില്‍ അതിശക്തമായി നിലനില്‍ക്കുന്ന സ്‌ട്രെയിനാണ് ഡെല്‍റ്റ. പുതിയ കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റയുടെ സംഭാവനയാണ്. 

കേസുകള്‍ ഉയരുന്നതിനിടെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് ചില ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നുണ്ട്. യുകെയില്‍ മൂന്നാം വ്യാപനത്തിനാണ് വഴിയൊരുങ്ങുന്നതെന്നാണ് ഇവരുടെ ആശങ്ക. നിലവിലെ അവസ്ഥ പ്രകാരം ജൂലൈ മധ്യത്തോടെ 80,000 പുതിയ കേസുകള്‍ ഉണ്ടാകുമെന്നാണ് സണ്‍ഡേ ടെലിഗ്രാഫ് പരിശോധന വ്യക്തമാക്കുന്നത്. 

ഇത്തരമൊരു അവസ്ഥ നേരിട്ടാല്‍ ജനുവരിയിലെ പരമോന്നതിയിലെത്തിയ കണക്കുകളെ പോലും അട്ടിമറിക്കുമെന്നാണ് ഭീതി. 70,000-ഓളം കേസുകളാണ് ആ സമയത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ 39061 കേസുകളാണ് ഡെല്‍റ്റ വേരിയന്റ് ബാധിച്ച് രൂപപ്പെട്ടിരിക്കുന്നത്. 42 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ 12 പേര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.