എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ 42 വിവേചന, പീഡന കേസുകള്‍ നല്‍കിയ 31-കാരി അഭിഭാഷകയുടെ കേസ് തള്ളി ജഡ്ജ്. ഹൈപ്പര്‍സെന്‍സിറ്റിവിറ്റി സംസ്‌കാരം രൂപപ്പെടുന്നതിന് എതിരെ ജഡ്ജ് മുന്നറിയിപ്പും നല്‍കി.
സയന്‍സ് & എഞ്ചിനീയറിംഗ് കമ്പനി പിഎസ്‌ഐ സിആര്‍ഒ യുകെ ലിമിറ്റഡില്‍ പ്രതിവര്‍ഷം 100,000 പൗണ്ട് ശമ്പളം വാങ്ങിയ നിരോഷ സിതിരാപതിയുടെ കേസാണ് ജഡ്ജ് തള്ളിയത്. കമ്പനി മേധാവി നടത്തിയ കമന്റുകള്‍ പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് എംപ്ലോയ്‌മെന്റ് ജഡ്ജ് എമ്മാ ജെയിന്‍ ഹോക്‌സ്‌വര്‍ത്ത് വ്യക്തമാക്കിയത്.
മറ്റൊരു രാജ്യത്ത് ജോലി ചെയ്യാന്‍ നിരോഷ വിസമ്മതിക്കുന്നത് എന്തിനെന്ന് ചോദിച്ച് കൊണ്ട് മാനേജര്‍ മാര്‍ട്ടിന്‍ ഷ്മിഡ്റ്റ് ഉന്നയിച്ച ന്യായീകരണങ്ങളാണ് കേസിന് ആധാരം. 'നിങ്ങള്‍ വിവാഹിതയല്ല, കുട്ടികളില്ല, കാമുകന്‍ പോലുമില്ല', ഇതായിരുന്നു മാനേജറുടെ വാദം.
സ്വവര്‍ഗ്ഗ പ്രേമികളെ അംഗീകരിക്കുന്ന ഏതെങ്കിലും സ്ഥലത്തേക്ക് നിരോഷയെ സ്ഥലം മാറ്റാമെന്ന് എക്‌സിക്യൂട്ടീവ് ഓവര്‍സീസ് ഓഫീസിലെ ജീവനക്കാരോട് പറയുകയും ചെയ്തു. മാനേജറുടെ വാക്കുകള്‍ മോശമായിരുന്നെങ്കിലും നിരോഷയുടെ പരാതി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ജഡ്ജ് സ്വീകരിച്ചത്. ചില മോശം കമന്റുകളുടെ പേരില്‍ എല്ലാ വിഷയങ്ങളും നിയമപരമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജഡ്ജ് ഹോക്‌സ്‌വര്‍ത്ത് വ്യക്തമാക്കിയത്.
പിഎസ്‌ഐ സിആര്‍ഒ യുകെയുടെ സ്വിസ് ഹെഡ് ഓഫീസിലേക്ക് 100,000 പൗണ്ട് വാര്‍ഷിക വരുമാനമുള്ള പദവി ഓഫര്‍ ചെയ്തതിന്റെ പേരിലാണ് പ്രശ്‌നങ്ങളുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാറ്റം നിരോഷയ്ക്ക് താല്‍പര്യമുണ്ടായില്ല. എന്നാല്‍ ഇതിനെ എതിര്‍ത്ത മാനേജറുടെ കമന്റുകള്‍ മോശമായിരുന്നുവെന്ന് ജഡ്ജും സമ്മതിച്ചു.
ഒരു വര്‍ഷത്തിന് ശേഷം സ്വിസ് ജോലിയില്‍ നിരോഷ പ്രവേശിച്ചെങ്കിലും ഒരു മാസത്തിന് ശേഷം ഇവരെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെ പരാതി നല്‍കിയത് സ്വീകരിക്കാതെ വന്നതോടെയാണ് 42 വിവേചന, ലൈംഗിക പീഡന പരാതികള്‍ നിരോഷ നല്‍കിയത്. എന്നാല്‍ മറ്റൊരു പുരുഷ ജീവനക്കാരനോട് പറഞ്ഞ കമന്റുകള്‍ തന്നെയാണ് ഇവരോടും പറഞ്ഞതെന്ന വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.