വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പുരാന നങ്കലില്‍ ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ഉള്‍പ്പെടെ ഇരയുടെ കുടുബത്തിന് എതിരായി പ്രവര്‍ത്തിച്ചു എന്നാണ് ആക്ഷേപം. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ ആരോപണവുമായി രംഗത്ത് എത്തി. പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരി ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ കുട്ടിയ്ക്ക് വൈദ്യുതാഘാതമേറ്റെന്നായരുന്നു ഇവിടെയുള്ള പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കരുതെന്നും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ തെറ്റിദ്ധരിപ്പിക്കാനും പൂജാരിയുള്‍പ്പെടെ ഉള്ളവര്‍ ശ്രമിച്ചിരുന്നു. പിന്നീട് മൃതദേഹം നിര്‍ബന്ധിച്ച് ദഹിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 55 കാരനായ ശ്മശാനത്തിലെ പൂജാരി ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. സംഭവം വാര്‍ത്തയാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് സംഭവത്തിലെ പൊലീസും വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന ആക്ഷേപം ഉയരുന്നത്.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം ഉന്നയിക്കുന്നത്. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്‌കരിക്കുന്നത് തടയാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.പെണ്‍കുട്ടിയുടെ ചിത വെള്ളമൊഴിച്ചുകെടുത്താന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഈ ശ്രമം പൊലീസ് തടഞ്ഞെന്നും കുടുംബം പറയുന്നു. കേസിലെ പ്രതികളെ പൊലീസ് സഹായിച്ചു. ഷോക്കേറ്റാണ് മകള്‍ മരിച്ചതെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിച്ചു. പരാതി പറയാന്‍ ചെന്നപ്പോള്‍ പൊലീസ് ശാരീരികമായും, മാനസികമായും പീഡിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു. അതേസമയം പരാതി പറയാന്‍ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനിലിരുത്തിയെന്നും ആക്ഷേപമുണ്ട്.