പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കൊത്തിവലിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് പാര്‍ട്ടിയിലെ വിമതവിഭാഗം. അതിന് പറ്റിയൊരു അവസരം അരികിലെത്തിയ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് ബോറിസ്. യോര്‍ക്ക്ഷയറിലും, ഡിവോണിലുമുള്ള രണ്ട് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ബോറിസിനെ സംബന്ധിച്ച് സുപ്രധാനമാണ്. എന്നാല്‍ ഈ രണ്ട് സീറ്റിലും ടോറികള്‍ക്ക് പരാജയം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളായ വേക്ക്ഫീല്‍ഡിലും, ടിവേര്‍ടണ്‍ & ഹോണിംഗ്ടണിലും വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്കോ, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കോ സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ് വരുന്നത്. 1991ന് ശേഷം ഒരു ഗവണ്‍മെന്റിനും രണ്ട് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ ജനം തോല്‍വി സമ്മാനിച്ചാല്‍ ഇത് നേരിട്ട് ഏറ്റുവാങ്ങാന്‍ ബോറിസ് സ്ഥലത്തുണ്ടാകില്ല. ഭാര്യ കാരിയ്‌ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ് സന്ദര്‍ശനത്തിലാകും പ്രധാനമന്ത്രി.
എന്നാല്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റും നഷ്ടമായാല്‍ ബോറിസ് ജോണ്‍സന് എതിരായ വിമതനീക്കങ്ങള്‍ വീണ്ടും തലപൊക്കും. നേതൃത്വത്തിന് എതിരെയുള്ള പോരാട്ടം വീണ്ടും ശക്തമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സ്വന്തം എംപിമാരുടെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും തലനാരിഴയ്ക്ക് ബോറിസ് രക്ഷപ്പെട്ടത്. ബോറിസിനെ തെറിപ്പിക്കാനായി ജെറെമി ഹണ്ടും, മറ്റ് വിമതരും നടത്തിയ നീക്കങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ അട്ടിമറിച്ചതെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വാദിക്കുന്നുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ അനുകൂല ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് റുവാന്‍ഡയിലേക്ക് യാത്ര ചെയ്യവെ പ്രധാനമന്ത്രി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി പുറത്തുവന്ന പോള്‍ പ്രകാരം ലേബറിന് തെരഞ്ഞെടുപ്പില്‍ 11 പോയിന്റ് ലീഡാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ട് ആറ് പോയിന്റ് വര്‍ദ്ധനയാണ് സംഭവിച്ചത്. ഈ ഫലം സത്യമായാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക് കാരണമാകും.