എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അക്രമിയെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും അക്രമി കണ്ടെത്താനാകാത്തത് പൊലീസിന്റെ വന്‍ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരിശോധന വ്യാപകമാക്കിയത്. എ കെ ജി സെന്റര്‍ പോലെ കനത്ത സുരക്ഷ ഉളള ഒരിടത്ത് പൊലീസ് കാവലുണ്ടായിരിക്കെ എങ്ങനെ ആക്രമണം ഉണ്ടായെന്നതാണ് പ്രധാന ചോദ്യം. അക്രമം ഉണ്ടായ ഉടന്‍ പൊലീസ് എന്തുകൊണ്ട് ഇരുചക്രവാഹനത്തെ പിന്തുടര്‍ന്നില്ലെന്നതും പ്രധാനമാണ്.
എ കെ ജി സെന്ററിലെ ക്യാമറിയില്‍ അക്രമിയുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചുറ്റും ക്യാമറ ഉള്ള എ കെ ജി സെന്ററില്‍ അതേ കുറിച്ച് അറിയാത്ത ഒരാള്‍ക്ക് അക്രമം നടത്താനാകുമോ എന്നതാണ് പ്രതിപക്ഷ ചോദ്യം. വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ എ.കെ.ജി സെന്ററിന്റെ പരിസരത്ത് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അവ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. 15 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന.
ആക്രമണം നടത്തിയ ആള്‍ 11.20ന് എ കെ ജി സെന്ററിലേക്കും 11.23 ന് കുന്നുകുഴിയിലേക്കും സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ രാത്രിയാണ് എ കെ ജി സെന്ററില്‍ ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തില്‍ വാഹനത്തില്‍ പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.