ഒടുവില്‍ ആ ചോദ്യം വീണ്ടും ബ്രിട്ടനെ വേട്ടയാടുന്നു. സ്വന്തം മക്കളുടെ ജീവന്‍ എടുക്കാന്‍ വഴിയൊരുക്കരുതെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ? അതോ ഡോക്ടര്‍മാരും, കോടതികളും കൈവിട്ടാല്‍ കണ്‍മുന്നില്‍ മക്കളുടെ ജീവന്‍ പൊലിയുന്നത് കാണേണ്ടി വരുമോ? 12 വയസ്സുകാരന്‍ ആര്‍ച്ചി ബാറ്റേഴ്‌സ്ബീയ്ക്ക് മരണം വിധിച്ച് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ റദ്ദാക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമാകുകയാണ്.
തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്‌തെന്ന് അമ്മ ഹോളി ഡാന്‍സ് പറയുന്നു. 12 വയസ്സുള്ള മകനെ ജീവനോടെ നിലനിര്‍ത്താന്‍ ഡാന്‍സും, ഭര്‍ത്താവും പോകാന്‍ കഴിയുന്ന എല്ലാ വാതിലുകളിലും മുട്ടിനോക്കി. എന്നാല്‍ ആര്‍ച്ചി മരിക്കേണ്ടവന്‍ തന്നെയാണെന്ന വാദത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ പിടിച്ചുനിന്നു.
ഒടുവില്‍ ശനിയാഴ്ച രാവിലെ 10ന് ഡോക്ടര്‍മാരുടെ ആ മോഹം സഫലമാകുകയാണ്. ജീവനോടെ മകനെ ഏതാനും മണിക്കൂര്‍ കൂടി കാണുകയെന്ന അവസ്ഥയിലൂടെയാണ് മാതാപിതാക്കള്‍ കടന്നുപോകുന്നത്. ഹോസ്‌പൈസില്‍ സമാധാനപൂര്‍ണ്ണമായ മരണം വരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
ആറ് മാസമെങ്കിലും മകന് ചികിത്സ നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് അമ്മ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് കോടതികളില്‍ ചെലവാക്കിയ വമ്പന്‍ നിയമഫീസ് പരിഗണിക്കുമ്പോള്‍ ഈ പണം ഉപയോഗിച്ച് ആര്‍ക്കും, മറ്റുള്ളവര്‍ക്കും ചികിത്സ നല്‍കുകയാണ് വേണ്ടിയിരുന്നത്, അമ്മ ഡാന്‍സ് വ്യക്തമാക്കി.
എന്നാല്‍ കുടുംബത്തിന്റെ എല്ലാ വിധ താല്‍പര്യങ്ങളും ആര്‍ച്ചിയുടെ അവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ വാദിക്കുന്നു. ഒരു ട്രാന്‍സ്ഫറോ, ആംബുലന്‍സിലേക്കുള്ള നീക്കമോ പോലും ആര്‍ച്ചിയുടെ അവസ്ഥ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ നിലപാട്. ഈസ്റ്റ് ലണ്ടനിലെ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ തന്നെ തുടരാന്‍ ഇന്നലെ ഹൈക്കോടതി തീരുമാനം കൈക്കൊണ്ടതോടെ ആര്‍ച്ചി ആശുപത്രിയില്‍ തന്നെ വിടവാങ്ങാനുള്ള വഴിയൊരുങ്ങി.