'പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു.
ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി.' കഴിഞ്ഞദിവസം പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിചേച്ചിക്ക് ലഭിച്ച കത്തിലെ വരികള്‍ ഇതായിരുന്നു. ഒപ്പം രണ്ടായിരം രൂപയും കവറിലുണ്ടായിരുന്നു.
കത്തുവായിച്ച മേരിച്ചേച്ചി എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചു. മേരിച്ചേടത്തിയുടെ ഭര്‍ത്താവ് ജോസഫ് പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ലോകത്തോട് വിടപറഞ്ഞിരുന്നു.
അന്നെന്താണ് ജോസഫേട്ടനെ പറ്റിച്ച് ഇപ്പോള്‍ കത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട കുറ്റവാളി കൊണ്ടുപോയതെന്ന് അറിയില്ലെന്ന് മേരി പറയുന്നു. അയച്ച ആളുടെ പേരില്ലാത്ത കത്തില്‍ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവം വ്യക്തമായില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ അന്നത്തെ കുറ്റവാളിയോട് മേരിചേച്ചിയും ക്ഷമിച്ചിരിക്കുകയാണ്.