എന്‍എച്ച്എസ് കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോര്‍ഡ് കീഴടക്കി. വിവാദമായ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിലൂടെ അധിക ഫണ്ടിംഗ് ലഭ്യമാക്കിയിട്ടും കാത്തിരിപ്പ് ലിസ്റ്റിന്റെ നീളം കുറയുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ പതിവ് ചികിത്സകള്‍ക്കായി ജൂലൈയില്‍ 6.7 മില്ല്യണ്‍ ജനങ്ങളാണ് കാത്തിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ജനസംഖ്യയില്‍ എട്ടിലൊരാളാണ് ഈ വിധം ചികിത്സ നേടാന്‍ കാത്തിരിക്കേണ്ടി വരുന്നത്.
എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ ഒരു മാസം കൊണ്ട് കാല്‍ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലെവലായ 30,000 എന്ന തോതിലേക്കാണ് ഈ കണക്ക് എത്തിയിരിക്കുന്നത്. ആംബുലന്‍സ് സേവനങ്ങള്‍ അടിയന്തരമായി പ്രതികരിക്കേണ്ട കേസുകളായ പൊള്ളല്‍, എപ്പിലെപ്‌സി, സട്രോക്ക് എന്നിവ നേരിട്ടാല്‍ 18 മിനിറ്റ് കൊണ്ട് എത്തണമെന്ന ലക്ഷ്യത്തിന് പകരം സേവനം ലഭ്യമാക്കാന്‍ ഒരു മണിക്കൂറോളം വേണ്ടിവരുന്നുണ്ട്.
നാഷണല്‍ ഇന്‍ഷുറന്‍സ് 1.25 ശതമാനം വര്‍ദ്ധിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ദുരിതം തുടരുന്നത്. എന്‍എച്ച്എസിനും, സോഷ്യല്‍ കെയറിനും 12 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ട് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നികുതി വര്‍ദ്ധന. പ്രാഥമിക ഘട്ടത്തില്‍ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യമിട്ടത്.
എന്നാല്‍ അധിക നികുതി കൊണ്ട് എന്ത് ഗുണമാണ് എന്‍എച്ച്എസിന് ലഭിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ എംപിമാര്‍ ഉയര്‍ത്തുന്നത്. 76,000 പൗണ്ട് വരെ ശമ്പളം നല്‍കി ഡൈവേഴ്‌സിറ്റി, ഇന്‍ക്ലൂഷന്‍ മാനേജര്‍മാരെ ജോലിക്ക് നിയോഗിക്കുന്ന തിരക്കിലാണ് എന്‍എച്ച്എസെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ജൂനിയര്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ശമ്പള ഓഫറില്‍ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. ഇതോടെ അധിക ഫണ്ടില്‍ നിന്നും കൂടുതല്‍ തുക ശമ്പളം നല്‍കാന്‍ വിനിയോഗിക്കുമെന്ന ആശങ്ക ശക്തമാണ്.