അക്ഷരാര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയവും പരിസരപ്രദേശങ്ങളും കേരളത്തിലെ നാട്ടിന്‍പുറത്തെ പള്ളി പെരുന്നാളിനെ അനുസ്മരിപ്പിക്കുന്ന ആഘോഷപരിപാടികളാണ് അരങ്ങേറിയത്. ഇവിടെ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് തിരുനാള്‍ ആഘോഷങ്ങള്‍ എങ്ങിനെയാണ് നടക്കുക എന്നുള്ള വലിയ വിശ്വാസ സത്യം നമ്മുടെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പെരുന്നാള്‍ ആഘോഷങ്ങളാണ് ഭക്തി സാന്ദ്രമായി അത്യാഘോഷപൂര്‍വ്വം കൊണ്ടാടിയത്.
രാവിലെ 10.30 ന് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഷ്രൂസ്ബറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പതാക ഉയര്‍ത്തിയതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതേസമയം വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി വി. തോമാസ്ലീഹായുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പ്രസുതേന്തിമാരുടെയും അള്‍ത്താര ബാലന്മാരുടെയും അകമ്പടിയോടെ തിരുനാളിന് മുഖ്യകാര്മ്മികനാകാന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ , ഷ്രൂസ്ബറി രൂപതാ മുന്‍ മെത്രാന് മാര്‍ ബ്രയാന്‍ നോബിള്‍ , യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും എത്തിയ വൈദീകര്‍ എന്നിവരെ മുത്തുക്കുടകളും, താലപ്പൊലികളോടും കൂടി സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ പരിസരവും പള്ളിയുടെ ഉള്‍വശവും അള്‍ത്താരയും മനോഹരമായി പുഷ്പാലങ്കാരങ്ങളാള് തിളങ്ങിനിന്നിരുന്നു.
അഭിവന്ദ്യ പിതാക്കന്മാരും വൈദികശ്രേഷ്ഠന്മാരും ആൾത്താരയിൽ എത്തിയതോടെ ഫാ. സജി മലയിൽ പുത്തൻപുര ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാർ ചേർന്ന് നിലവിളക്ക് തെളിയിച്ചതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കൽ കുര്‍ബ്ബാനയ്ക്ക് തുടക്കമായി. ദിവ്യബലി മധ്യേ ബിഷപ്പ് ബ്രയാൻ നോബിൾ തിരുന്നാൾ സന്ദേശം നല്കി. ഇന്ത്യൻ കമ്യൂണിറ്റി യുകെയിലും പ്രത്യേകിച്ച് മാഞ്ചസ്റ്ററിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളേയും മലയാളി സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയേയും അദ്ദേഹം പ്രശംസിച്ചു. ദിവ്യ ബലിയിൽ റെക്സിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കുശേഷം പ്രദക്ഷിണം ആരംഭിച്ചു. മരക്കുരിശ്ശ് ഏറ്റവും മുന്നില്‍ , അതിനു പിന്നിലായി സണ്ഡേസ്കൂള് കുട്ടികള്‍ കൊടികളും, കുടകളുമായി നിരന്നു. പിന്നാലെ യുവജന സംഘടനാംഗങ്ങള്‍ , മുത്തുക്കുടകളുമായി സ്ത്രീ ജനങ്ങള്‍ നടുവിലൂടെ, ഇതിനിടയിലായി പൊന്‍ കുരിശുകളും, വെള്ളിക്കുരിശ്ശും നീങ്ങി. വശങ്ങളിലായി വിശ്വാസി സമൂഹം. മേളപ്പെരുക്കം തീര്‍ക്കാന്‍ സ്വിന്ഡന് സ്റ്റാറും, ബെര്‍ക്കിന്‍ഹെഡ് ദൃശ്യമേളവും സ്കോട്ടിഷ് പൈപ്പ് ബാന്‍ഡും അണിനിരന്നു. പിന്നാലെ വി. അല്‍ഫോന്‍സാമ്മയും, വി. തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും വഹിച്ച് പ്രസുദേന്തിമാരും അണിനിരന്നു. ഏറ്റവും പിന്നിലായി പാലികക്കുള്ളില് പ്രദക്ഷിണം എഴുന്നള്ളിച്ച് വൈദികരും അണിനിരന്നതോടെ ഭക്തിയുടെ പാരമ്യത്തില്‍ നടന്ന തിരുന്നാള്‍ പ്രദക്ഷിണം ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി.
ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ അലക്സ് വര്‍ഗ്ഗീസ്, മാര്ട്ടിന് മലയില്‍ തുടങ്ങിയവരും റിസപ്ഷന് കമ്മറ്റി ജനറല്‍ കണ്‍വീനറായി ബിജു ആന്റണി, മറ്റ് ക്യാപ്റ്റന്മാരായി ജോണി മൂലമുണ്ടയ്ക്കൽ , ബിജു പി. മാണി, ബാബു മാന്താറ്റില്‍ , ബേബി കുര്യന്, ജിതിന് ജയിംസ്, രാജു ആന്‍ണി, മാത്യു ചെറിയാന്, ജോസ് കുന്നശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ തിരുന്നാള്‍ കമ്മറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചത്. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.