കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് പീറ്റർ(ചാക്കോച്ചൻ) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിദ്ധ്യത്തിൽ സംസ്കരിച്ചു. ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9 മണിയോടുകൂടി വസതിയിൽ എത്തിയപ്പോൾ ഒരു നോക്ക് കാണാനായി നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. തുടർന്ന് 11 മണിയോട് കൂടി ഹേമൽ ഹാംസ്റ്റെഡിലെ സെന്റ്. തോമസ് ഓർത്തോഡോക്സ് ചർച്ചിൽ എത്തിച്ച മൃതദേഹത്തിനു സമൂഹത്തിന്റെ വിവിധ തുറയിൽ നിന്നുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
റവ. ഫാ. ജോർജ് ജോയ്, റവ. ഫാ. തോമസ് പി. ജോണ്‍ തുടങ്ങിയവരുടെ കാർമ്മികത്വത്തിലാണ് ശവസംസ്ക്കാര ശുശ്രൂഷകൾ നടന്നത്. പള്ളിയിലെ വിവിധ ആത്യാത്മിക സംഘടനകളായ സണ്ടേസ്കൂൾ, യൂത്ത് ഫെല്ലോഷിപ്പ്, സ്ത്രീ സമാജം, പള്ളി കമ്മിറ്റി തുടങ്ങിയവയെ പ്രതിനിധീകരിച്ചു റീത്ത് സമർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ റവ. ഫാ. ജോർജ് ജോയ്, റവ. ഫാ. തോമസ് പി. ജോണ്‍ , ഡോ. സെൻ കല്ലുംപുറം, ബിജു ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധീകൾ ആദരാഞ്ജലികൾ അർപ്പിച്ചു.