ചിലരെ നമ്മള്‍ കണ്ണുമടച്ച് വിശ്വസിക്കും. പക്ഷെ അവരില്‍ നിന്നും നേരിടുന്ന വിപരീത അനുഭവം ഉണ്ടാകുമ്പോഴാണ് അതുവരെ കരുതിയതെല്ലാം ശുദ്ധമായ അബദ്ധമാണെന്ന് മനസ്സിലാകുക. എന്നാല്‍ അത് തിരുത്താന്‍ ചിലപ്പോള്‍ സമയം കിട്ടിയെന്നും വരില്ല. ബോക്‌സിംഗ് ഡേയില്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അപ്രത്യക്ഷയായ 20-കാരി ജോയ് മോര്‍ഗന്റെ മൃതദേഹം പോലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ പിതാവിനെ പോലെ കരുതി വിശ്വസിച്ച ഒരാള്‍ ഈ മിഡ്‌വൈഫറി വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
ഇല്‍ഫോര്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഇസ്രായേല്‍ യുണൈറ്റഡിലാണ് മോര്‍ഗന്‍ പങ്കെടുത്തിരുന്നത്. വിവാഹപൂര്‍വ്വ ലൈംഗികതയെക്കുറിച്ച് കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഈ പള്ളിയില്‍ ഭര്‍ത്താവല്ലാതെയുള്ള പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ വരാന്‍ പാടില്ലെന്നും നിയമമുണ്ട്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷം പഠിക്കവെയാണ് ഫെബ്രുവരി 7ന് കാണാതായെന്ന് കാണിച്ച് അമ്മ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 26-ന് പള്ളിയിലാണ് മോര്‍ഗനെ അവസാനമായി ജീവനോടെ കാണുന്നത്.
2018 ഡിസംബര്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങള്‍ക്കിടെ യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 40-കാരന്‍ ഷോഹ്ഫാഹ് എല്‍ ഇസ്രായേലിനെ റീഡിംഗ് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കി. 2016-ലാണ് മോര്‍ഗന്‍ ഈ പള്ളിയില്‍ അംഗമായത്. ഇസ്രയേല്‍ ഭാര്യക്കൊപ്പമാണ് ഇതേ പള്ളിയില്‍ എത്തിയിരുന്നത്. വിദ്യാര്‍ത്ഥിനിയുമായി സൗഹൃദത്തിലായ ദമ്പതികള്‍ ഇവര്‍ താമസിക്കുന്ന ഇടത്തേക്ക് കാറില്‍ ലിഫ്റ്റ് നല്‍കുന്നതും പതിവായി. ഇവരുടെ ഫോണ്‍ സന്ദേശങ്ങളില്‍ ഇസ്രയേലിനെ പിതാവിനെ പോലെയാണ് മോര്‍ഗന്‍ കണ്ടിരുന്നതെന്നും വ്യക്തമായി.
കാണാതായെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്ത് വിട്ടതായി ആദ്യം പറഞ്ഞ ഇസ്രയേല്‍ പിന്നീട് മൊഴി മാറ്റി. തന്റെ വീട്ടില്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെ അവരുടെ താമസസ്ഥലത്ത് വിട്ടതെന്നാണ് ഇയാള്‍ പറഞ്ഞത്. നുണ പറഞ്ഞ് രക്ഷപ്പെടാനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. കേസില്‍ പ്രതി കുറ്റങ്ങള്‍ നിഷേധിക്കുന്നതിനാല്‍ വിചാരണ നാലാഴ്ച നീളുമെന്നാണ് കരുതുന്നത്.