വാടകയ്ക്ക് താമസിക്കുന്നവരുടെ പോക്കറ്റ് കാലിയാക്കി ബ്രിട്ടനിലെ വാടകകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷമായി വാടകകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച് വരികയാണെന്നാണ് കണക്ക്. ബ്രിസ്‌റ്റോള്‍, നോട്ടിംഗ്ഹാം, യോര്‍ക്ക് എന്നിവിടങ്ങളില്‍ 5 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2019ലെ അവസാന മൂന്ന് മാസങ്ങളില്‍ പണപ്പെരുപ്പത്തെ കടത്തിവെട്ടിയ വാടക നിരക്ക് 2.6 ശതമാനം ഉയര്‍ന്നു.
മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന റേറ്റാണിത്. സിപിഐ പണപ്പെരുപ്പം 1.3 ശതമാനം ആണെന്നിരിക്കവെയാണ് ഇത്. ശരാശരി വാടക മാസം 886 പൗണ്ടില്‍ എത്തിനില്‍ക്കുന്നു. ഒരു ദശകം മുന്‍പ് 700 പൗണ്ടായിരുന്നു വാടക. റെന്റല്‍ മാര്‍ക്കറ്റില്‍ ആവശ്യക്കാരിലും, ലഭ്യതയിലും വലിയ വ്യത്യാസം നിലനില്‍ക്കുന്നതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം 4 ശതമാനത്തോളം ചുരുങ്ങി. 2019ല്‍ വാടക വീടുകളുടെ ആവശ്യകത 8 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.
ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം ശക്തമായ നിലയില്‍ വര്‍ദ്ധിക്കുമ്പോഴാണ് ആ അവസ്ഥ. സാധാരണ നിലയില്‍ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വാടക നിരക്ക് വര്‍ദ്ധിക്കുന്നത് താഴുകയാണ് പതിവ്. ടാക്‌സ് മാറ്റങ്ങളും, കുറഞ്ഞ വരുമാനവമായി മാറിയതോടെ 2016 മുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഈ രംഗത്ത് നിക്ഷേപങ്ങള്‍ നടത്തുന്നത് ചുരുങ്ങിയിരുന്നു. മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റില്‍ ക്ലെയിം ചെയ്യാമായിരുന്ന ടാക്‌സ് ഇളവിന് പരിധി ഏര്‍പ്പെടുത്തുകയും, 3 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതും നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തി.
വാടക നിരക്കുകള്‍ വന്‍തോതില്‍ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക ശരാശരി വരുമാനം 3.8 ശതമാനം വര്‍ദ്ധിക്കുന്നത് മാത്രമാണ് ആശ്വാസം.