ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പേരിലുള്ള ചര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്രമിക്കാനായി വഴിതിരിച്ചുവിട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂരിന്റെ കഴുത്തില്‍ തൂങ്ങിക്കിടന്ന ഒരു ഉപകരണത്തെ ചുറ്റിപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങളിലാണ് വായുവിനെ നൂട്രലൈസ് ചെയ്യാന്‍ ഈ ഉപകരണം സഹായിക്കുമെന്ന് എംപി വ്യക്തമാക്കിയത്. എന്നാല്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
'ഡല്‍ഹിയിലെ വായുവില്‍ അടങ്ങിയിട്ടുള്ള 2.5 പിഎം പദാര്‍ത്ഥങ്ങളെയും ന്യൂട്രലൈസ് ചെയ്യാന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രശ്‌നവും, കൂടുതല്‍ മാരകവും, ഹാനികരവുമായ മോദിയുടെ രണ്ടാം ഭരണത്തിലെ പിഎം 2.0 പദാര്‍ത്ഥങ്ങളെ എന്ത് ചെയ്യും', തരൂര്‍ ട്വീറ്റില്‍ ചോദിച്ചു. കഴുത്തില്‍ തൂക്കി നടക്കാവുന്ന എയര്‍ പ്യൂരിഫയറാണ് ഈ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ഡല്‍ഹിയിലെ വായു ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, തിരുവനന്തപുരത്ത് ഇതിന്റെ ആവശ്യം വരാറില്ല, തരൂര്‍ പറഞ്ഞു. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയെ കടന്നാക്രമിക്കാന്‍ ഈ ട്വീറ്റ് അദ്ദേഹം ആയുധമാക്കിയത്. 2018ല്‍ മോദിയെ തേളായി താരതമ്യം ചെയ്ത് വിവാദത്തില്‍ ചാടിയ വ്യക്തിയാണ് ശശി തരൂര്‍. ഈ പ്രസ്താവനയില്‍ തരൂരിനെതിരെ മാനനഷ്ടക്കേസ് ചുമത്തിയിരുന്നു. ബിജെപി അധികാരത്തില്‍ എത്തിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതി ഹിന്ദു പാകിസ്ഥാന്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിനും അദ്ദേഹത്തിന് കേസ് ലഭിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും പലപ്പോഴും തരൂര്‍ പ്രസ്താവനകള്‍ പുലിവാല്‍ സമ്മാനിക്കാറുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ അവധി എടുക്കാതെ ആളുകളോട് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിന് ഇത് തരൂരിന്റെ മാത്രം നിലപാടാണെന്ന് കോണ്‍ഗ്രസിന് വിശദീകരിക്കേണ്ടി വന്നു. വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രക്കാരെ കന്നുകാലി ക്ലാസാക്കിയത് വിവാദത്തിലായതോടെ ക്ഷമ ചോദിച്ചും തരൂര്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.