ബ്രിട്ടനില്‍ ഭവനങ്ങളുടെ ലഭ്യതയില്‍ വലിയ തോതില്‍ കുറവ് നേരിടുന്നുണ്ട്. ഇത് രാജ്യത്തെ ഭവനവില ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുകയും, ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാനും, വാടകയ്ക്ക് കഴിയാനും വലിയ ചെലവ് വേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍ ഭവന ലഭ്യതയിലെ ക്ഷാമത്തിന് പിന്നിലെ പ്രധാന പ്രതി കുടിയേറ്റമാണെന്നാണ് ഇപ്പോള്‍ ഒരു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
കുടിയേറ്റക്കാരുടെ ഒഴുക്ക് സകല പബ്ലിക് സേവനങ്ങളിലും സമ്മര്‍ദം ചെലുത്തുന്നതായി ടോറി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ഹൗസിംഗ് മേഖലയിലാണ് ഈ സമ്മര്‍ദം വ്യാപകമാകുന്നതെന്ന് എംപിമാരായ റോബര്‍ട്ട് ജെന്റിക്കും, നീല്‍ ഒ'ബ്രയനും പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 2.25 മില്ല്യണ്‍ ഡിമാന്‍ഡും, 1.19 മില്ല്യണ്‍ നെറ്റ് മൈഗ്രേഷനും കണക്കാക്കുമ്പോള്‍ 3.44 മില്ല്യണ്‍ ഭവനങ്ങളാണ് നിര്‍മ്മിക്കേണ്ടിയിരുന്നതെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു. എന്നാല്‍ 2.11 മില്ല്യണ്‍ ഭവനങ്ങളാണ് നിര്‍മ്മിച്ചത്. 1.34 മില്ല്യണിന്റെ കുറവാണ് വീടുകളുടെ എണ്ണത്തിലുള്ളത്. കുടിയേറ്റക്കാരെ പാര്‍പ്പിക്കാനാണ് ഈ വീടുകളുടെ 89 ശതമാനവും ആവശ്യമായി വരുന്നത്.
നിലവിലെ തോതില്‍ ആളുകളെ കൊണ്ടുവരികയും, ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാനും കഴിയുമെന്നത് മാജിക്കല്‍ ചിന്ത മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ കുടിയേറ്റക്കാര്‍ മെച്ചപ്പെട്ട വളര്‍ച്ച കൊണ്ടുവന്നില്ലെന്ന് വരെ മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയായ ജെന്റിക്കും, മുന്‍ ലെവലിംഗ് അപ്പ് മന്ത്രിയായിരുന്ന ഒ'ബ്രയനും ആരോപിക്കുന്നു.
2010 മുതല്‍ നെറ്റ് മൈഗ്രേഷന്‍ 3.7 മില്ല്യണ്‍ കടന്നതിനെയും സെന്റര്‍ ഫോര്‍ പോലിസി സ്റ്റഡീസ് ഗവണ്‍മെന്റിനെ കടന്നാക്രമിക്കുന്നു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിന് പുറമെ ഓരോ വര്‍ഷവും അനുവദിക്കുന്ന വിസകളുടെ എണ്ണം വോട്ട് ചെയ്ത് തീരുമാനിക്കണമെന്നുമാണ് ഇവരുടെ വാദം. അതേസമയം ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്നത് കുടിയേറ്റക്കാരുടെ വരവാണെന്ന് ഐഎംഎഫ് ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നു.