എന്‍എച്ച്എസ് രാജ്യത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം വരെ ആകുന്നുവെങ്കില്‍ ഇത് ജനങ്ങള്‍ക്ക് എത്രത്തോളം സുപ്രധാനമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സാധാരണക്കാരുടെ വരെ ജീവിതത്തിലേക്ക് ഇത്രയേറെ തൊട്ടുനില്‍ക്കുന്ന എന്‍എച്ച്എസിന്റെ നിലവിലെ അവസ്ഥ അത്ര ശുഭദായകമല്ല. പ്രത്യേകിച്ച് ജീവനക്കാരുടെ കുറവ് സംഭവിക്കുന്നതോടൊപ്പം ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണമേറുന്നതാണ് സമ്മര്‍ദത്തിന് സുപ്രധാന കാരണമാകുന്നത്. ഇതുമൂലമുള്ള വീഴ്ചകളില്‍ രോഗികളുടെ ജീവന്‍ പൊലിയുന്നതും പതിവാണ്. ഇതിനിടെയാണ് എന്‍എച്ച്എസ് സ്ഥാപകനായ നൈ ബേവന്റെ ബന്ധുവിന് തന്നെ ഇൗ വീഴ്ചകള്‍ക്ക് ഇടയാകേണ്ടി വന്നത്.
രണ്ട് എന്‍എച്ച്എസ് ആശുപത്രികള്‍ വരുത്തിവെച്ച അതീവ ഗുരുതര പിഴവുകള്‍ മൂലം രോഗിയായ റോഡെറിക് ബേവന്റെ ശ്വാസകോശ ക്യാന്‍സര്‍ ചികിത്സിക്കാന്‍ കഴിയാത്ത തലത്തിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. രണ്ട് സെറ്റ് ഡോക്ടര്‍മാരാണ് ഒരു വര്‍ഷത്തോളം നീണ്ട അബദ്ധങ്ങളുടെ ഘോഷയാത്രയില്‍ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പരാജയപ്പെട്ടത്. അവഗണനയുടെ കണക്കില്‍ വരുന്ന പിഴവുകളാണ് മരണത്തിന് ഇടയാക്കിയതെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു.
യുദ്ധാനന്തര ലേബര്‍ സര്‍ക്കാര്‍ 1948-ലാണ് ഹെല്‍ത്ത് സര്‍വ്വീസിന് തുടക്കം കുറിച്ചത്. നൈ ബേവനായിരുന്നു ഇതിന് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി. 2018 മെയിലാണ് റോഡറിക് ബേവന്‍ മരണത്തിന് കീഴടങ്ങിയത്. ഒരു സ്‌കാനില്‍ ഇദ്ദേഹത്തിന് ശ്വാസകോശ ക്യാന്‍സര്‍ ഉള്ളതായി സ്ഥിരീകരിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് സ്റ്റീരിയോടാക്ടിക് എബ്ലേറ്റീവ് റേഡിയോതെറാപ്പി നിര്‍ദ്ദേശിച്ചില്ല. ആ ചികിത്സ നല്‍കിയെങ്കില്‍ രോഗം ഭേദമായി ഇന്ന് ബേവന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു.
ലിങ്കണ്‍ഷയര്‍ ഗ്രാന്താമില്‍ കഴിഞ്ഞിരുന്ന റോഡറിക് ബേവന്‍ 66-ാം വയസ്സിലാണ് മരിച്ചത്. 2016 ഒക്ടോബറില്‍ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ രോഗം ആദ്യമായി തിരിച്ചറിഞ്ഞെങ്കിലും ഇവിടെ നിന്നോ, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ലെസ്റ്റര്‍ ട്രസ്റ്റോ ഇതിന് ചികിത്സ നേടാന്‍ ആവശ്യപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം രോഗിയോട് ഇത് പറയുമ്പോഴേക്കും ചികിത്സിക്കാനുള്ള സമയം കഴിഞ്ഞിരുന്നു.