ഭീകരത കാരണം കാശ്മീരിലെ നേതാക്കള്‍ക്ക് മക്കളെ നഷ്ടമാകുന്നില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സാധാരണക്കാരുടെ മക്കളാണ് കൊല്ലപ്പെടുന്നത്. കാശ്മീരിലെ യുവാക്കളുടെ സ്വപ്നവും ജീവിതവും തകര്‍ത്തത് സ്വാധീനവും ശക്തിയുമുള്ള ഒരുവിഭാഗം ആള്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാശ്മീരിലെ യാഥാര്‍ത്ഥ്യം മനസിലാക്കി സമാധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പങ്കാളികളാകണമെന്ന് കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വ്വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ പറഞ്ഞു. ശക്തരായവരുടെ മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. എന്നാല്‍ സാധാരണക്കാരുടെ മക്കളെ 'സ്വര്‍ഗത്തിലേക്കുള്ള വഴി' കാണിച്ചുകൊടുത്ത് മരണത്തിലേക്ക് നയിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ശക്തരായ വിഭാഗക്കാരുടെ ആരുടേയും മക്കള്‍ കൊല്ലപ്പെട്ടിട്ടില്ല. ലോകത്തെ ഏറ്റവും സുന്ദരമായ ഇടത്താണ് നിങ്ങള്‍ പഠിക്കുന്നത്. കാശ്മീരില്‍ ഇപ്പോള്‍ ഒരു സ്വര്‍ഗമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഞങ്ങള്‍ നിങ്ങളെ ഇവിടെനിന്നും മറ്റെവിടേക്കും കൊണ്ടുപോകില്ല. എല്ലാവരും മുന്നോട്ടുവന്ന് വികസനത്തിന്റെ ഭാഗമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
22,000 കാശ്മീരി യുവാക്കള്‍ പഠനാവശ്യത്തിനായി സംസ്ഥാനത്തിനു പുറത്താണ് ജീവിക്കുന്നത്. സംസ്ഥാനത്തെ ആവശ്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അവഗണിക്കുകയാണ്. ദശാബ്ദങ്ങളായി കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കാശ്മീരിന് നല്‍കിയ പണം രാഷ്ട്രീയക്കാര്‍ നേരായ രീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ നിങ്ങളുടെ വീടിന്റെ മേല്‍ക്കൂര സ്വര്‍ണ്ണംകൊണ്ടുള്ളതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.