എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റിനും, ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏകദേശം 10 മില്ല്യണ്‍ വരുമെന്ന് കണക്കുകള്‍. മുന്‍പ് കണക്കാക്കിയതിലും 2 മില്ല്യണ്‍ അധികം പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സര്‍വ്വെ പറയുന്നു.
90,000 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ ഒഎന്‍എസ് സര്‍വ്വെയിലാണ് 21% രോഗികള്‍ ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍ക്കായും, എന്‍എച്ച്എസില്‍ ചികിത്സ ആരംഭിക്കാനും കാത്തിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇത് ആനുപാതികമായി കണക്കാക്കിയാല്‍ 9.7 മില്ല്യണ്‍ ജനങ്ങളെന്ന് വരും. അതേസമയം ജനുവരിയില്‍ എന്‍എച്ച്എസ് ഔദ്യോഗിക കണക്ക് പ്രകാരം വെയ്റ്റിംഗ് ലിസ്റ്റ് 7.6 മില്ല്യണിലാണ്.
16 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് കാലതാമസം ഏറ്റവും കൂടുതലെന്ന് സര്‍വ്വെ പറയുന്നു. ഒരു വര്‍ഷത്തിലേറെ കാത്തിരിക്കുന്നതായി ഇവരില്‍ അഞ്ചിലൊന്ന് പേരും വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് യഥാര്‍ത്ഥ കാത്തിരിപ്പ് പട്ടികയ്ക്ക് നീളമേറുന്നതായി സൂചിപ്പിക്കുന്നത്.
ആദ്യമായാണ് ആശുപത്രി അപ്പോയിന്റ്‌മെന്റ്, ടെസ്റ്റ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് എന്നിവയ്ക്കായി കാത്തിരിക്കുന്നവരുടെ സര്‍വ്വെ നടത്തിയതെന്ന് ഒഎന്‍എസ് പറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുമെന്ന വാഗ്ദാനം ഋഷി സുനാക് ലംഘിച്ചതായി ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. സേവനങ്ങള്‍ വെട്ടിക്കുറച്ചും, ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും കുറച്ചും, രോഗികളെ കാത്തിരിപ്പിക്കാനാണ് കണ്‍സര്‍വേറ്റീവുകളുടെ നീക്കമെന്നും ലേബര്‍ ആരോപിച്ചു.