താന്‍ നേരിടുന്ന അപൂര്‍വ്വമായ രോഗാവസ്ഥയെ കുറിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അറിവില്ലായ്മ നേരിട്ടതോടെ, ഇക്കാര്യത്തില്‍ വിദഗ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ രോഗകിടക്കയില്‍ കിടന്ന് ഡോക്ടര്‍മാരെ ഉപദേശിക്കേണ്ട ഗതികേട് നേരിട്ടു. ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചകള്‍ക്കൊടുവില്‍ 43-കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി.
തന്റെ തലമുറയില്‍ പെട്ട ഡോക്ടര്‍മാരില്‍ മികച്ചതും, സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ വിദ്ഗധനുമായ പ്രൊഫ. അമിത് പട്ടേലിനാണ് ദുര്യോഗം നേരിട്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളുമായാണ് മാഞ്ചസ്റ്ററിലെ വിതെന്‍ഷോ ഹോസ്പിറ്റലില്‍ രണ്ട് മക്കളുടെ പിതാവിനെ 2021 ആഗസ്റ്റില്‍ പ്രവേശിപ്പിക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍ ഫലം ചെയ്യാതെ വന്നതോടെയാണ് പ്രൊഫ. അമിത് പട്ടേലിന് അപൂര്‍വ്വ ഇന്‍ഫ്‌ളമേറ്ററി അവസ്ഥയായ സ്റ്റില്‍സ് രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതുമൂലം മാരകമായ ഇമ്മ്യൂണ്‍ പ്രതിസന്ധിയായ എച്ച്എല്‍എച്ചും നേരിട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് എച്ച്എല്‍എച്ച് എന്താണെന്ന് പോലും മനസ്സിലായില്ലെന്ന് ഭാര്യ ഡോ. ശിവാനി തന്നാ പറഞ്ഞു. എച്ച്എല്‍എച്ച് ദേശീയ പാനല്‍ അംഗമായിരുന്നു പ്രൊഫ. അമിത്.
ഇതോടെ അവസ്ഥ മോശമായ ഘട്ടത്തിലും ഡോക്ടര്‍മാരോട് തന്നെ എങ്ങനെ ചികിത്സിക്കണമെന്ന് പറഞ്ഞ് കൊടുക്കേണ്ട ഗതികേടിലായി ഇദ്ദേഹം. എന്നാല്‍ ബ്ലഡ് ടെസ്റ്റ് ഫലങ്ങള്‍ ഉള്‍പ്പെടെ നഴ്‌സുമാര്‍ ഇദ്ദേഹത്തെ കാണിക്കാന്‍ മടിച്ചു. സ്വയം ഡോക്ടറായിരുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം വാര്‍ഡില്‍ ജീവനോടെ ഇരുന്നതെന്ന് ഡോ. തന്നാ മാഞ്ചസ്റ്റര്‍ കൊറാണര്‍ കോടതിയില്‍ വ്യക്തമാക്കി. അല്ലായിരുന്നെങ്കില്‍ മൂന്ന് ദിവസത്തിനകം പ്രൊഫ. അമിത് മരിക്കുമായിരുന്നു.
ആഗസ്റ്റ് 27ന് അബോധാവസ്ഥയിലായതോടെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ ജീവനക്കാര്‍ കുറവായതിനാല്‍ നിരീക്ഷണവും, ഫ്‌ളൂയിഡ് നല്‍കലും ഉള്‍പ്പെടെ സ്വയം ചെയ്തതായി ഭാര്യ പറയുന്നു. ഒക്ടോബര്‍ 28ന് അദ്ദേഹം വിടവാങ്ങി. വിഷയത്തില്‍ ഹിയറിംഗ് തുടരുകയാണ്.