എ&ഇയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടോ? കണക്കുകള്‍ പ്രകാരം ഇപ്പോഴും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ആശുപത്രി കിടക്ക ലഭിക്കാനായി 150,000 പേരാണ് 24 മണിക്കൂറിലേറെ കാത്തിരുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
2019 മുതല്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് കണക്ക് പറയുന്നു. പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുദീര്‍ഘമായ കാത്തിരിപ്പിന്റെ ദുരിതം അറിഞ്ഞു. 150,000 രോഗികളില്‍ മൂന്നില്‍ രണ്ടും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പറയപ്പെടുന്നു.
കാത്തിരിപ്പിന്റെ നീളമേറുന്നത് രോഗികളെ മരണത്തിലേക്ക് നയിക്കുന്നതായി സീനിയര്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസിലെ കാലതാമസങ്ങള്‍ കൂടുതല്‍ മോശമായി തുടരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്‍എച്ച്എസ് നേതാക്കള്‍ പ്രശ്‌നം തിരിച്ചറിയുന്നുണ്ട്. ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത രീതിയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള പോംവഴികളാണ് ഇവര്‍ തേടുന്നത്.
ഔദ്യോഗിക ഡാറ്റ പ്രകാരം ഓരോ മാസവും എ&ഇ ബെഡിനായി 12 മണിക്കൂറിലേറെ കാത്തിരുന്നത് 40,000 രോഗികളാണ്. മഹാമാരിക്ക് മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 50 മടങ്ങാണ് വര്‍ദ്ധന. 2015 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്താല്‍ 600 മടങ്ങ് വര്‍ദ്ധനവും കാണാം. വിവരാവകാശ രേഖകള്‍ പ്രകാരം 73 ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലെ 153,000 രോഗികള്‍ കഴിഞ്ഞ വര്‍ഷം എ&ഇകളില്‍ 24 മണിക്കൂറുകള്‍ കൂടുതല്‍ ബെഡ് ലഭിക്കാന്‍ കാത്തിരുന്നിട്ടുണ്ട്.