കുട്ടികളെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചുവന്ന ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയത് രാജകുടുംബത്തിന് മാനക്കേടായെന്ന് സമ്മതിച്ച് ആന്‍ഡ്രൂ രാജകുമാരന്‍. രാജ്ഞിയെയും, രാജകുടുംബത്തെയും കൈവിടുന്നതായിരുന്നു വിവാദനായകനൊപ്പം തന്റെ പേര് കൂടി വലിച്ചിഴക്കപ്പെട്ടപ്പോള്‍ സംഭവിച്ചതെന്ന് വിവാദങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിക്കവെ ആന്‍ഡ്രൂ വ്യക്തമാക്കി. കുട്ടിപ്പീഡനങ്ങള്‍ക്ക് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക് വസതിയില്‍ താമസിക്കാനെത്തിയ തീരുമാനത്തില്‍ കുറ്റബോധമുണ്ടെന്നും ബിബിസിയുടെ മേക്ക് ഓര്‍ ബ്രേക് ടിവി അഭിമുഖത്തില്‍ ആന്‍ഡ്രൂ പ്രതികരിച്ചു.
'ശിക്ഷിക്കപ്പെട്ട ശേഷവും അയാള്‍ക്കൊപ്പം താമസിച്ചതാണ് പ്രശ്‌നം. ആ അപരാധത്തിന് എല്ലാ ദിവസവും കുറ്റബോധം തോന്നാറുണ്ട്. ഒരു രാജകുടുംബാംഗം ചെയ്യാന്‍ പാടില്ലാത്തതാണ് ആ പ്രവൃത്തി. ഉന്നതമൂല്യങ്ങള്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്വം ഉള്ളപ്പോഴാണ് ഇതെല്ലാം കൈവിട്ടത്', രാജകുമാരന്‍ വ്യക്തമാക്കി. അതേസമയം എപ്സ്റ്റീന്റെ ഇരകളില്‍ ഒരാളായ വിര്‍ജിനിയ റോബര്‍ട്ട്‌സിന്റെ വാദങ്ങള്‍ ആന്‍ഡ്രൂ വീണ്ടും തള്ളിക്കളഞ്ഞു. 17 വയസ്സുള്ളപ്പോള്‍ രാജകുമാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് റോബര്‍ട്‌സ് ആരോപിക്കുന്നത്.
എന്നാല്‍ റോബര്‍ട്‌സിനെ കണ്ടതായി പോലും താന്‍ ഓര്‍മ്മിക്കുന്നില്ലെന്നാണ് രാജകുമാരന്റെ പ്രതികരണം. എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസ്ലെയിന്‍ മാക്‌സ്വെല്‍ അടുത്ത് നില്‍ക്കുമ്പോള്‍ കൗമാരക്കാരിയായിരുന്ന റോബര്‍ട്‌സിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിട്ടും ഇദ്ദേഹം നിഷേധം തുടരുകയാണ്. 'ആ യുവതിയെ കണ്ടതായി ഓര്‍മ്മിക്കുന്നില്ല', ചോദ്യങ്ങളോട് ആന്‍ഡ്രൂ പ്രതികരിച്ചു. ഇത്രയും വ്യക്തിപരമായ വിവാദ വിഷയങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ പ്രതികരിക്കുന്നത് അസ്വാഭാവികമായ വിഷയം കൂടിയാണ്.
ഇതിന് മുന്‍പ് ഇത്തരം അഭിമുഖം നല്‍കിയ ഡയാന രാജകുമാരിയും, ചാള്‍സ് രാജകുമാരനും തങ്ങളുടെ വിവാഹബന്ധം പരാജയപ്പെട്ടതിനെക്കുറിച്ചാണ് വിശദീകരിച്ചത്. ഇത് രാജകുടുംബത്തിന് തന്നെ മോശമായി മാറിയിരുന്നു.