CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 43 Seconds Ago
Breaking Now

മലയാളി വിദ്യാര്‍ത്ഥിനിയെ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന ലണ്ടന്‍ റെസ്‌റ്റൊറന്റിലിട്ട് കുത്തിക്കൊല്ലാന്‍ ശ്രമം; മുന്‍ കാമുകനായ ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ഓള്‍ഡ് ബെയ്‌ലി കോടതി; കത്തി ഉപയോഗിച്ച് 9 തവണ കുത്തി, നിലത്ത് വീണിട്ടും അക്രമം നിര്‍ത്തിയില്ല

'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു

മലയാളിയായ മുന്‍ കാമുകിയെ ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ച് കുത്തിക്കൊല്ലാന്‍ നോക്കിയ ഹൈദരാബാദ് സ്വദേശി 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ഓള്‍ഡ് ബെയ്‌ലി കോടതി. മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. 

പൊതുസ്ഥലത്ത് നിയമപരമായ കാരണങ്ങളില്ലാതെ കത്തിയുമായി എത്തിയ കുറ്റത്തിന് 12 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരവെയാണ് അംബെര്‍ലയ്ക്ക് വധശ്രമത്തിനുള്ള സുദീര്‍ഘമായ ശിക്ഷ ലഭിച്ചത്. ആജീവനാന്തം ഇരയെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഉത്തരവിട്ടു. 

ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. 2017 മുതല്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ ബന്ധം മോശമായതോടെ ഇരുവരും അകന്നു. 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്‌സിറ്റിയിലേക്കാണ് ഇവര്‍ എത്തിയത്. 2022 മാര്‍ച്ച് 25ന് ന്യൂഹാമിലെ ഹൈദരാബാദ് വാല റെസ്റ്റൊറന്റിലാണ് അക്രമം നടന്നത്. ഇവിടെ പാര്‍ട്ട്‌ടൈം വെയ്ട്രസായി ജോലി ചെയ്യുകയായിരുന്നു മലയാളി വിദ്യാര്‍ത്ഥിനി. @JigriSardar's video Tweet

അക്രമത്തിന് മുന്‍പ് 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാമെന്നും', 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇയാളുടെ അക്രമം നേരിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. 

അക്രമം നടത്തുന്നതിന് തലേന്ന് രാത്രിയും, പിറ്റേന്ന് രാവിലെയും അംബെര്‍ല യുവതിയുടെ വീട്ടിലേക്ക് ക്ഷണിക്കാതെ എത്തി. ഇതിന് ശേഷമാണ് പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ കാത്തിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഭക്ഷണം കൊടുക്കാനായി എത്തിയപ്പോള്‍ കത്തിയെടുത്ത് യുവതിയെ ഒന്‍പത് തവണ കുത്തുകയായിരുന്നു. നിലത്ത് വീണിട്ടും ഇയാള്‍ വീണ്ടും കുത്തി. ഇടപെടാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി. 

മലയാളി യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആറ് സര്‍ജറികളാണ് ലണ്ടന്‍ ആശുപത്രിയില്‍ നടത്തിയത്. കഴുത്തില്‍ 10 ഇഞ്ച് നീളത്തിലുള്ള വെട്ടും, നെഞ്ചിലും,കൈയിലും, വയറിലും, പുറത്തും കുത്തുകളും ഏറ്റിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.