CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 25 Seconds Ago
Breaking Now

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി പിടിയില്‍

കൗസല്യയുടെ കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടുകളും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തുകയായിരുന്നു.

മൂന്ന് പവന്റെ സ്വര്‍ണ മാലയ്ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. എറണാകുളം ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ കൗസല്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കൗസല്യയുടെ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 7.30ഓടെയാണ് കൗസല്യയെ വീടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മക്കളായ സിജോ, ജോജോ എന്നിവരാണ് മാതാവിന്റെ മരണ വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഹൃദയാഘാതം കാരണം മരണം സംഭവിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. മരണം സ്ഥിരീകരിക്കാനായി പഞ്ചായത്തംഗം രഹ്ന സോബിന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചതാണ് കൊലപാതകം പുറത്തുവരാന്‍ കാരണമായത്.

കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരണം സ്ഥിരീകരിക്കാന്‍ സ്ഥലത്തെത്തിയ ഡോക്ടറാണ് കൊലപാതകത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. കൗസല്യയുടെ കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടുകളും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ തിങ്കളാഴ്ച രാവിലെ പൊലീസ് സിജോയെയും ജോജോയെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ജോജോ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി. മാതാവിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

തെളിവെടുപ്പിനിടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് പ്രതി മൂന്ന് പവന്റെ മാല കണ്ടെടുത്ത് പൊലീസിന് കൈമാറി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൗസല്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.