
















                    
മകനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം നടന്നെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ശ്രമം നടത്തിയത് ശോഭ സുരേന്ദ്രനെന്ന് ആത്മകഥയില്‍ ഇ പി ജയരാജന്‍ പറയുന്നു. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നു. ഇ പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
'എറണാകുളത്ത് ഒരു വിവാഹച്ചടങ്ങില്‍വെച്ച് അവര്‍ മകനെ പരിചയപ്പെടുകയും ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവന്‍ ഫോണ്‍ എടുത്തില്ല. ഇവര്‍ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവര്‍ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.'- ഇ.പി 'വീണ്ടും വിവാദം' എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇ പി ജയരാജന്റെ ആത്മകഥയില്‍ സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനമുണ്ട്. വൈദേകം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നും വിമര്‍ശനം. ദിവസങ്ങളോളം വാര്‍ത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചത്. ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്തത്.