നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‌സ് കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് നല്‍കിയരിക്കുന്ന റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതിനാല്‍ റദ്ദാക്കണം, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് ടീം അന്വേഷണം നടത്തണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദ് പരിശോധിച്ചിരുന്നു. 2018 ഡിസംബര്‍ 13ന് ജില്ല സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹനനും പരിശോധിച്ചിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ രണ്ട് പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2021 ജൂലൈ 19ന് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്താര്‍ താജുദ്ദീന്‍ പരിശോധിച്ചിരുന്നു. വിവോ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്‍ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടത്.
വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വര്‍ഗീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, നിലവില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം തുടര്‍ നടപടികള്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിജീവത നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷന്‍സ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു. പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.