കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിലും ആന്‍ഡ്രൂ രാജകുമാരന്റെ അനുഭവം വരും. ഭാവിയില്‍ ബ്രിട്ടനിലെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് ഗുണപാഠം പറഞ്ഞുകൊടുക്കാന്‍ പറ്റിയൊരു കഥയായി യോര്‍ക്ക് ഡ്യൂക്ക്. എപ്സ്റ്റീന്‍ വിവാദങ്ങളില്‍ കുരുങ്ങിയ ആന്‍ഡ്രൂവിനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തിയ രാജ്ഞി ഇദ്ദേഹത്തെ രാജകീയ ഡ്യൂട്ടികളില്‍ നിന്നും പുറത്താക്കി. ചാള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു നടപടി.
കുട്ടിപ്പീഡനകനായിരുന്ന ശതകോടീശ്വരുമായുള്ള ബന്ധത്തില്‍ വെളിച്ചം വീശി നടത്തിയ അഭിമുഖത്തില്‍ സംഭവിച്ച വന്‍വീഴ്ചകളാണ് ആന്‍ഡ്രൂ രാജകുമാരന്റെ പതനത്തില്‍ വേഗത കൂട്ടിയത്. വിവാദങ്ങള്‍ രാജകുടുംബത്തിന് നാണക്കേടായി മാറിയതോടെയാണ് അടിയന്തരമായി രാജ്ഞി ആന്‍ഡ്രൂവിനെ രാജകീയ ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കിയത്. പരമാധികാര ഗ്രാന്റ് ശമ്പളമായി ലഭിച്ചിരുന്ന 249,000 പൗണ്ടും തുടര്‍ന്ന് ലഭിക്കില്ല. അഭിമുഖം പ്രതിച്ഛായ തകര്‍ത്തതോടെ ഇദ്ദേഹത്തിന്റെ പല കഥകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ആന്‍ഡ്രുവുമായി ബന്ധം പുലര്‍ത്തിയ ബിസിനസ്സുകളും, ചാരിറ്റികളും രാജകുമാരനെ കൈവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഏറ്റവും വലിയ തിരിച്ചടി രാജകുമാരനെ തേടിയെത്തിയത്. ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള വെയില്‍സ് രാജകുമാരനുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്ഞി ആന്‍ഡ്രൂവിനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് സ്ഥാനമാനങ്ങള്‍ ഒഴിയാന്‍ ഉത്തരവിട്ടത്. നാണംകെട്ട് പുറത്താക്കിയ അവസ്ഥയാണ് ആന്‍ഡ്രൂ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവധി തീരുന്നതിന് മുന്‍പ് വിരമിച്ച അവസ്ഥയായതിനാല്‍ ഇനി രാജകീയ പദവികളിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ലഭിക്കുന്ന ശമ്പളവും ഇല്ലാതാകും.
രാജകസേരയിലേക്ക് എട്ടാം സ്ഥാനമുണ്ടായിരുന്ന രാജകുമാരന് തന്റെ സ്വന്തം വാര്‍ത്താക്കുറിപ്പ് ഇറക്കി മാന്യമായി ഒഴിയാന്‍ കൊട്ടാരം അവസരം നല്‍കി. ബിബിസിക്ക് നല്‍കിയ അഭിമുഖം രാജകുമാരന് മാത്രമല്ല രാജകുടുംബത്തിനും നാണക്കേട് സമ്മാനിക്കുന്നതായി മാറിയതോടെയാണ് അനിവാര്യമായ പതനം.