കൊറോണാവൈറസ് രണ്ടാംഘട്ട വ്യാപനത്തിന് എതിരായ പോരാട്ടത്തില്‍ ബ്രിട്ടന്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. ലണ്ടനിലെ ജനങ്ങളെ വീണ്ടും വര്‍ക്ക് ഫ്രം ഹോമിലേക്ക് നീക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ളവ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ വിലക്കുകള്‍ മറികടക്കുന്നവര്‍ക്ക് 10,000 പൗണ്ട് വരെ പിഴ ഈടാക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
വൈറസിന്റെ വ്യാപനം ശരിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേസുകള്‍ മേല്‍ക്കൂര തകര്‍ത്ത് കുതിക്കുമെന്ന അപകടം ബാക്കിനില്‍ക്കുന്നതായി ഹാന്‍കോക് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 3899 പുതിയ കേസുകളും, 18 മരണങ്ങളുമാണ് യുകെ രേഖപ്പെടുത്തിയത്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ സാമ്പത്തിക രംഗത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും നടപടികള്‍ കാര്യക്ഷമമാകാതെ പോയാല്‍ ഇത് ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹെല്‍ത്ത് സെക്രട്ടറി. 'രാജ്യം പൊട്ടിത്തെറിയുടെ വക്കിലാണ്. ഇപ്പോഴും തെരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ട്. നിയമങ്ങള്‍ പാലിച്ച്, സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായാല്‍ ഇത് ചെയ്ത്, ആറ് പേരുടെ നിയമം പാലിച്ച്, കൈകളും, മുഖവും, അകലവും പരിപാലിച്ചാല്‍ മറ്റ് നടപടികള്‍ നമുക്ക് ഒഴിവാക്കാം', അദ്ദേഹം പറഞ്ഞു.
ഇതിന് പകരം വാങ്ങുന്നവ കൂടുതല്‍ കര്‍ശനമായ നടപടികളാണ്. ഇത് ചെയ്യണമെന്നില്ല. എല്ലാവരും അവരവരുടെ പങ്കുവഹിച്ച്, നിയമം പാലിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാം. എല്ലാവരും നിയമം പാലിച്ചാല്‍ വൈറസിനെ നിയന്ത്രിക്കാനും സാധിക്കും, ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. പോസിറ്റീവായി മാറുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനം നിയമം പാലിക്കാതെയാണ് വൈറസിന്റെ വ്യാപനത്തെ സഹായിക്കുന്നതെന്ന് ഹാന്‍കോക് കുറ്റപ്പെടുത്തി.
പോസിറ്റീവായി കണ്ടെത്തുന്നവര്‍ പോലും ഐസൊലേഷന്‍ ലംഘിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഏറെ ഞെട്ടിക്കുന്നതാണ്. രോഗികള്‍ വഴിയില്‍ ഇറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ രോഗവ്യാപനത്തിന്റെ വേഗതയും വര്‍ദ്ധിക്കും.