പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ അക്രമണത്തെ അപലപിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. അക്രമണ സംഭവത്തില്‍ ദുഃഖവും ഞെട്ടലും പ്രകടിപ്പിക്കുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോള്‍ റുഷ്ദിയുടെ ചികിത്സ.
റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച ഹാദി മറ്റാര്‍ ഇറാന്‍ രാഷ്ട്രീയആത്മീയ നേതാവ് ആയത്തുള്ള ഖൊമൈനിയുടെ കടുത്ത ആരാധകനാണെന്ന് റിപ്പോര്‍ട്ടുകള്‍. 24കാരനായ ന്യൂജേഴ്‌സി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആയത്തുള്ള ഖൊമൈനിയുടെ ചിത്രങ്ങളുള്ളതായി കണ്ടെത്തി. സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ഖൊമൈനിയുടേയും പിന്‍ഗാമിയും ഇപ്പോഴത്തെ ഭരണാധികാരിയുമായ അലി ഖൊമൈനിയുടേയും ഫോട്ടോകളാണ് പ്രൊഫൈല്‍ ചിത്രമായും കവര്‍ ചിത്രമായും ഉപയോഗിച്ചിരിക്കുന്നത്. ഇതിനേത്തുടര്‍ന്ന് ഹാദി മറ്റാറുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു.
ഹാദി മറ്റാര്‍ സ്റ്റേജിലേക്ക് ചാടിക്കയറിയെന്നും ആക്രമണം 20 സെക്കന്‍ഡുകളോളം നീണ്ടു നിന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്റ്റേജില്‍ വെച്ച് പത്തോ പതിനഞ്ചോ തവണ റുഷ്ദിക്ക് ഇടിയേല്‍ക്കുകയോ കുത്തേല്‍ക്കുകയോ ചെയ്‌തെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. പരിപാടി നിയന്ത്രിച്ചിരുന്ന ഹെന്‍ റി റീസിനും ഹാദി മറ്റാറുടെ ആക്രമണത്തില്‍ പരുക്കേറ്റു. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. 1988ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്‌സസ്' നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മതനിന്ദ ആരോപിച്ച് റുഷ്ദിക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നു. പുസ്തകത്തിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിരോധനമുണ്ടായി. 1989 ഫെബ്രുവരി 14ന് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്നു ദശലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് സ്വയരക്ഷയ്ക്കായി ഇന്ത്യന്‍ വംശജനായ അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചതോടെയാണ് റുഷ്ദി പൊതുവേദികളില്‍ സജീവമായത്.