റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിച്ചപ്പോള്‍ തങ്ങളുടെ സൈന്യം അശ്രദ്ധയില്‍ കുടുങ്ങിപ്പോയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായ അസര്‍ബൈജാനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍.
അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നാല്‍ പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യ ദീര്‍ഘദൂര സൂപ്പര്‍സോണിക് ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പുലര്‍ച്ചെ നടന്ന ആക്രമണത്തെക്കുറിച്ച് മുനീര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
'മെയ് 9-10 രാത്രിയില്‍, ഇന്ത്യന്‍ ആക്രമണത്തിന് നിയന്ത്രിതമായ രീതിയില്‍ മറുപടി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഫജര്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുലര്‍ച്ചെ 4.30 ന് തിരിച്ചടിക്കാന്‍ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു. എന്നാല്‍ ആ സമയം എത്തുന്നതിനു മുമ്പുതന്നെ, റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളെ ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്‌മോസ് ഉപയോഗിച്ച് മിസൈല്‍ ആക്രമണം നടത്തി,' ലാച്ചിനില്‍ നടത്തിയ പ്രസംഗത്തില്‍ ഷെരീഫ് പറഞ്ഞു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സിവിലിയന്‍ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന് മറുപടിയായി ഇന്ത്യ ലക്ഷ്യമിട്ട 11 സൈനിക കേന്ദ്രങ്ങളില്‍ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളവും ഉള്‍പ്പെടുന്നു. നൂര്‍ ഖാനെ കൂടാതെ റഫീഖി, മുരിദ്, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയാന്‍ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. സ്‌കാര്‍ഡു, ഭോലാരി, ജേക്കബ്ബാദ്, സര്‍ഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും ഇന്ത്യന്‍ തിരിച്ചടിയില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.