ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനുളള അമേരിക്കന്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഹമാസുമായുളള വെടിനിര്‍ത്തലിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുളള നിര്‍ദേശമാണ് ഇസ്രായേല്‍ അംഗീകരിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പുതിയ നിര്‍ദേശത്തോട് ഹമാസും തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍, ബന്ദികളുടെയും മൃതദേഹങ്ങളുടെയും കൈമാറല്‍, 1,100-ലധികം പാലസ്തീനികളുടെ മോചനം, ഗാസയിലേക്ക് സഹായവുമായെത്തുന്ന നൂറുകണക്കിന് ട്രക്കുകള്‍ക്കുളള പ്രവേശനാനുമതി, നേരത്തെ വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രായേല്‍ സൈന്യം ഉണ്ടായിരുന്ന സ്ഥലത്തേക്കുളള മടക്കം തുടങ്ങിയവയാണ് അമേരിക്കയുടെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ പറയുന്ന നിര്‍ദേശങ്ങള്‍.
ശാശ്വതമായ വെടിനിര്‍ത്തല്‍, ഗാസയില്‍ ഇസ്രായേലിന്റെ പൂര്‍ണമായ പിന്‍വാങ്ങല്‍, ഒരു സ്വതന്ത്ര പലസ്തീന്‍ സംഘടനയ്ക്ക് പ്രദേശത്തിന്റെ നിയന്ത്രണം കൈമാറല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. ശാശ്വതമായ വെടിനിര്‍ത്തലിനും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുളള ഉറപ്പ് നല്‍കുന്നതിനും പകരമായി 58 ഇസ്രായേലി ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കി, എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതു വരെ പൂര്‍ണമായ വെടിനിര്‍ത്തലിനോ പിന്‍വാങ്ങലിനോ ഇസ്രായേല്‍ തയ്യാറല്ലെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഗാസയില്‍ അനിശ്ചിതകാലത്തേക്ക് ഇസ്രായേലിന്റെ നിയന്ത്രണം വേണമെന്നാണ് നെതന്യാഹു പറഞ്ഞത്.