കഴിഞ്ഞ സാമ്പത്തിക വര്‍ഷം എന്‍എച്ച്എസ് ഇംഗ്ലണ്ട് ഏജന്‍സി ജീവനക്കാര്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ 1 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് വന്നതായി മന്ത്രിമാര്‍. ഏജന്‍സി ജീവനക്കാരെ നിയോഗിക്കാന്‍ കഴുത്തറുപ്പന്‍ തുക ചെലവിടുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെ ഏജന്‍സികള്‍ക്ക് ഒഴുക്കുന്ന പണത്തില്‍ 30% കുറവ് വരുത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഏജന്‍സി ജീവനക്കാര്‍ക്കായി ട്രസ്റ്റുകള്‍ ചെലവഴിച്ച തുക മുന്‍ വര്‍ഷത്തേക്കാള്‍ 1 ബില്ല്യണ്‍ കുറഞ്ഞതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതിനാല്‍ ഈ വിടവ് നികത്താന്‍ കൂടുതല്‍ ചെലവേറിയ ഏജന്‍സി ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നതായി നവംബറില്‍ എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് കോണ്‍ഫറന്‍സില്‍ സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പ്രതിവര്‍ഷം 3 ബില്ല്യണ്‍ പൗണ്ടോളം ചെലവ് വന്നിരുന്നതായും വ്യക്തമായി.
എന്നാല്‍ ഈ ചെലവ് എന്‍എച്ച്എസ് ചുരുക്കണമെന്ന് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടിരുന്നു. ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് തുടങ്ങിയ കുറഞ്ഞ വരുമാനമുള്ള ജോലികളില്‍ ഏജന്‍സി ജീവനക്കാരെ സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഹെല്‍ത്ത് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടൊപ്പം എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി രാജിവെച്ച ശേഷം ഉടന്‍ ഏജന്‍സിയില്‍ ചേര്‍ന്ന്, അതേ ജോലി ഉയര്‍ന്ന വേതനത്തില്‍ ചെയ്യുന്ന രീതിയും അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇത് എന്‍എച്ച്എസിന്റെ ചെലവുകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
ഏജന്‍സി ജീവനക്കാരായി എത്തുന്ന ഡോക്ടര്‍ക്ക് ഒരൊറ്റ ഷിഫ്റ്റില്‍ ആയിരക്കണക്കിന് പൗണ്ടാണ് നല്‍കേണ്ടി വരുന്നത്. ഇത് ഉപയോഗിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വന്തം ജോലി സ്ഥലത്തോ, അടുത്തുള്ള ആശുപത്രികളിലോ അധിക ഷിഫ്റ്റിന് കയറുന്ന രീതിയും നിലവിലുണ്ടായിരുന്നു. ഏജന്‍സി ജീവനക്കാര്‍ക്കായി ആശുപത്രികളും, ജിപി സര്‍ജറികളും 4.6 ബില്ല്യണ്‍ പൗണ്ട് ചെലവാക്കിയിരുന്നു. ബാങ്ക് ഷിഫ്റ്റുകള്‍ക്കായി 5.8 ബില്ല്യണ്‍ പൗണ്ടും ചെലവാക്കി. ഏജന്‍സി ചെലവുകള്‍ നിയന്ത്രിക്കാനുള്ള സ്ട്രീറ്റിംഗിന്റെയും, ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് മാക്കിയുടെയും നീക്കങ്ങള്‍ മുന്നോട്ട് പോകുകയാണ്.