ഭക്ഷണം തേടിയെത്തിയ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ ഹമാസ് വെടിയുര്‍ത്തിര്‍തെന്ന ആരോപണവുമായി ഇസ്രയേല്‍. ജനങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം ഒരാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആരോപണം. തെക്കന്‍ ഗാസയിലെ റഫയിലേതെന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 32 പലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ഈ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 'ഗാസയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ ഹമാസ് വെടിയുതിര്‍ക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങളാണിത്. ഭക്ഷണവിതരണം തടസപ്പെടുത്താന്‍ ഹമാസ് ആവുന്നതെല്ലാം ചെയ്യുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ ഇസ്രയേലിന്റെ ആരോപണങ്ങളിലോ, പുറത്തുവന്ന വീഡിയോയിലോ മറ്റ് സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.
നേരത്തെ സഹായവിതരണകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഗാസയിലെ റഫായില്‍ കഴിഞ്ഞ ദിവസം രാവിലെ നടന്ന ആക്രമണത്തിലാണ് 31 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്കാണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗാസ സിറ്റിയിലെ നെറ്റസാരിം ഇടനാഴിയിലെ സഹായ വിതരണ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു.