CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 54 Seconds Ago
Breaking Now

'രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം'; അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍

'ഗാന്ധി' എന്ന പേര് കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ. 'ഗാന്ധി' എന്ന പേര് ചേര്‍ത്ത് ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും അന്‍വര്‍ പറഞ്ഞു. പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശം.

'ഗാന്ധി' എന്ന പേര് കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ. അക്കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കൂവെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിവി അന്‍വര്‍ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.