CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 38 Seconds Ago
Breaking Now

തട്ടിപ്പുകാരന്‍ വജ്രവ്യാപാരി നിരവ് മോദിക്ക് നേരെ ജയിലില്‍ സഹതടവുകാരുടെ അക്രമം; അടിച്ച് നിലത്തുവീഴ്ത്തി, മുഖത്തടിച്ചു; കവര്‍ച്ചാശ്രമങ്ങളുടെ ഭാഗമെന്ന് പ്രതിഭാഗം; ഇനിയെങ്കിലും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് അപേക്ഷയും; ജഡ്ജിന്റെ മറുപടി ഇങ്ങനെ!

മാനസിക ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റാനാണ് നാലാമത്തെ ജാമ്യാപേക്ഷയില്‍ കീത്ത് ആവശ്യപ്പെട്ടത്

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട വജ്രവ്യാപാരി നിരവ് മോദിക്ക് നേരെ ജയിലില്‍ കവര്‍ച്ചാ ശ്രമം നടന്നതായി കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍. ഇന്ത്യയില്‍ നിന്നും മുങ്ങിയ നിരവ് മോദിയെ ഈ വര്‍ഷം മാര്‍ച്ചിലാണ് മധ്യ ലണ്ടനിലെ ഫ്‌ളാറ്റില്‍ നിന്നും മാധ്യമങ്ങള്‍ പൊക്കുന്നത്. ഇതിന് പിന്നാലെ അറസ്റ്റിലായ ഇയാള്‍ മാര്‍ച്ച് 19 മുതല്‍ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ തടവിലാണ്. 

ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം ഏറെ നാളായി ആവശ്യപ്പെട്ട് വരികയാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ രണ്ട് സഹതടവുകാര്‍ ചേര്‍ന്ന് അടിച്ചുവീഴ്ത്തിയതായും, മുഖത്ത് ഇടിച്ചതായും അഭിഭാഷകന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയെ അറിയിച്ചത്. തന്റെ ക്ലൈന്റിനെ മാധ്യമങ്ങള്‍ ശതകോടീശ്വരനായ വജ്രവ്യാപാരിയെന്ന് വിശേഷിപ്പിച്ചതാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് നിരവിന്റെ ബാരിസ്റ്റര്‍ ഹ്യൂഗോ കീത്ത് അവകാശപ്പെട്ടു. 

48-കാരനായ നിരവിന്റെ മാനസിക ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റാനാണ് നാലാമത്തെ ജാമ്യാപേക്ഷയില്‍ കീത്ത് ആവശ്യപ്പെട്ടത്. ഇതിന് മുന്‍പ് രണ്ട് തവണ നേരിട്ട അതിക്രമങ്ങള്‍ തടയാനും ജയില്‍ അധികൃതര്‍ പരാജയപ്പെട്ടു. 22 മണിക്കൂര്‍ സെല്ലില്‍ പാര്‍പ്പിക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ 4 മില്ല്യണ്‍ പൗണ്ട് ബോണ്ട് നല്‍കാമെന്നും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഹിയറിംഗില്‍ പറഞ്ഞതിന്റെ ഇരട്ടിയാണ് ഈ തുക. 

പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ സഹായത്തോടെ വീട്ടുതടങ്കലില്‍ നിരവിനെ 24 മണിക്കൂറും മോഷന്‍ സെന്‍സിറ്റീവ് ക്യാമറകളുടെ സഹായത്തോടെ നിരീക്ഷിക്കാമെന്നും കീത്ത് വാദിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും നിരവ് മോദി മുങ്ങില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബണ്‍ത്‌നോട്ട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കില്ലെന്നും, മുങ്ങില്ലെന്നും വിശ്വസിക്കാന്‍ കോടതി തയ്യാറായില്ല. 2020 മെയ് 11 മുതല്‍ 15 വരെയാണ് നിരവ് മോദിയുടെ നാടുകടത്തല്‍ വാദങ്ങള്‍ കോടതിയില്‍ അരങ്ങേറുക. 




കൂടുതല്‍വാര്‍ത്തകള്‍.