മറ്റൊരു വിന്റര്‍ ലോക്ക്ഡൗണ്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍. നിലവില്‍ കേസുകള്‍ ശരാശരിയില്‍ നില്‍ക്കുകയാണെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഏഴിരട്ടി വര്‍ദ്ധിക്കുമെന്ന് ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രധാനമന്ത്രിയും നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായത്.
കേസുകള്‍ മെല്ലെ ആണെങ്കിലും ഉയരാന്‍ ഇടയാക്കിയാല്‍ കഠിനമായി, വളരെ നേരത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് പ്രധാനമന്ത്രിയോട് വിദഗ്ധര്‍ ഉപദേശിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തിരിച്ചെത്തിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ നിലപാട്. വാക്‌സിന്‍ പ്രോഗ്രാം വഴി വൈറസിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോയാല്‍ മാസ്‌കും, വാക്‌സിന്‍ പാസ്‌പോര്‍ട്ടും നിര്‍ബന്ധമാക്കുമെന്ന് ബോറിസ് വ്യക്തമാക്കി.
പുതിയ പ്ലാന്‍ ബി'യില്‍ ചെറിയ മാറ്റങ്ങള്‍ വരുമെന്നതിനാല്‍ കഴിഞ്ഞ കാലത്തെ ലോക്ക്ഡൗണുകള്‍ തിരിച്ചുവരേണ്ടതില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ എന്‍എച്ച്എസ് ബുദ്ധിമുട്ട് അനുഭവിച്ചാല്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആഴ്ചകള്‍ക്കുള്ളില്‍ പ്രതിദിനം 7000 എത്തുമെന്ന് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കേസുകള്‍ കുറയുമ്പോഴും, സമ്മറിന് ശേഷമുള്ള കുതിപ്പിന്റെ സൂചനകള്‍ വന്നിട്ടില്ലെന്നാണ് സേജ് സബ് കമ്മിറ്റി പറയുന്നത്. ഇവരുടെ പ്രവചനം അനുസരിച്ച് കഴിഞ്ഞ ജനുവരിയിലെ പീക്കിന്റെ ഇരട്ടിയാണ് ഇക്കുറി ദൈനംദിന ഹോസ്പിറ്റല്‍ അഡ്മിഷന്‍ വരുകയെന്നും മോഡലിംഗ് മുന്നറിയിപ്പ് നല്‍കുന്നു. ഈ ഘട്ടത്തില്‍ ശക്തമല്ലാത്ത നടപടികള്‍ക്ക് പകരം കര്‍ശനമായ വിലക്കുകള്‍ തന്നെ വേണ്ടിവരുമെന്നാണ് സേജ് മോഡലിംഗ് പറയുന്നത്.
ഹെല്‍ത്ത് സര്‍വ്വീസ് സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴാണ് വിന്റര്‍ എത്തുന്നതെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ഓര്‍മ്മിപ്പിച്ചു. പ്ലാന്‍ എ വാക്‌സിനേഷനില്‍ ശ്രദ്ധിക്കാനും, ക്രിസ്മസിനകം 50ന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ 5 ബില്ല്യണ്‍ മുതിര്‍ന്നവര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളതിനാല്‍ വരും മാസങ്ങളില്‍ കൊവിഡ് കേസുകളുമായി ആശുപത്രി നിറയാന്‍ ഇത് മതിയാകുമെന്ന് മന്ത്രിമാര്‍ ഭയക്കുന്നു.