യുകെ ഇലക്ഷന്‍ വാച്ച്‌ഡോഗിന് നേര്‍ക്കുള്ള സൈബര്‍ അക്രമത്തിന് പുറമെ ബ്രിട്ടീഷ് രാഷ്ട്രീയക്കാരെ നിരീക്ഷണത്തിലും നിര്‍ത്തിയതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സ്ഥിരീകരണം. ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് നേരെ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ടോറി എംപിമാര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തും. ഇലക്ടറല്‍ കമ്മീഷന്‍ കൈകാര്യം ചെയ്യുന്ന 40 മില്ല്യണ്‍ വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങളാണ് ബീജിംഗ് കൈക്കലാക്കിയത്. ഇതിന് പുറമെ ബീജിംഗ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന നാല് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെയും വ്യത്യസ്തമായ സൈബര്‍ അക്രമത്തിന് വിധേയമാക്കിയെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ കണ്ടെത്തി.
സൈബര്‍ ചാരപ്പണി നടത്തിയ രണ്ട് വ്യക്തികളെയും, ഒരു കമ്പനിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കമ്പനി ചൈനീസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയവുമായി ബന്ധമുള്ള ആപ്ട് 31-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഇതിന്റെ ഫലമായി ഇവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുകെ ജനാധിപത്യത്തിലും, രാഷ്ട്രീയത്തിലും ഇടപെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് ഉപപ്രധാനമന്ത്രി ഒലിവര്‍ ഡൗഡെന്‍ പ്രതികരിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സൈബര്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസും, ന്യൂസിലാന്‍ഡും യുകെ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വിമര്‍ശിക്കുന്നവരെ ചാരക്കണ്ണുകളോടെ നിരീക്ഷിക്കുന്ന ചൈനയെ യുകെ സുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിക്കണമെന്ന് ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ഓണ്‍ ചൈന അംഗങ്ങളായ എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവണ്‍മെന്റ് പ്രതികരണത്തിന്റെ ശക്തി പോരെന്നാണ് ടോറി എംപിമാരുടെ പരാതി.