ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത ശേഷം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭര്‍തൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ ലഹരിക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബൈയിലേക്ക് പോവുകയായിരുന്നു.
2023 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ ഷീലയില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല.
ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകള്‍ ലിവിയയുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ ലിവിയയുടെ സുഹൃത്തായ മുഖ്യപ്രതി നാരായണദാസിന്റെ സഹായം തേടുകയായിരുന്നു. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം എന്‍ നാരായണദാസിനെ ബാം?ഗ്ലൂരില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്നു.
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതില്‍ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്‌സൈസ് ചുമത്തിയത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്‌കൂട്ടറിലും ലഹരി സ്റ്റാംപുണ്ടെന്നായിരുന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരി കണ്ടെത്തുകയും ഷീല സണ്ണിയെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടന്നത്. പിന്നീട് രാസപരിശോധനയില്‍ സ്റ്റാംപില്‍ ലഹരിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് കേസില്‍ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെട്ടത്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് വെച്ചതും എക്‌സൈസിന് വിവരം കൈമാറിയതും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എംഎന്‍ നാരായണദാസ് ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.