ജയില്‍ എന്ന സംവിധാനം നിലനില്‍ക്കുന്നത് കുറ്റകരമായ മനസ്സുള്ളവരെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ചിലരുടെ മനസ്സ് മാറുന്നില്ലെന്ന് മാത്രമല്ല ജയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള വേദി കൂടിയായി മാറുന്നു. ഇതോടെ കൂടുതല്‍ അപകടകാരികളായി മാറുന്ന ഇവരെ പുറത്തുവിട്ട് ജനങ്ങളുടെ സമാധാനവും അധികൃതര്‍ ചിലപ്പോള്‍ കെടുത്തും. കൊലപാതക കേസുകളില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് അകത്തുപോയ രണ്ട് പ്രതികള്‍ പരോള്‍ നേടി പുറത്തിറങ്ങിയപ്പോള്‍ കവര്‍ന്നത് ഒരു യുവതിയുടെ ജീവന്‍. ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് രണ്ട് മക്കളുടെ അമ്മയായ ക്യുയെന്‍ ഗോക് ഗുയെന്നിനെ ജീവനോടെ കാറിലിട്ട് കത്തിച്ച് കൊന്നത്.
പരോളിന് ഇറങ്ങിയ സ്റ്റീഫന്‍ അണ്‍വിന്നും, വില്ല്യം മക്ഫാളും ചേര്‍ന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിന് ശേഷം കാറില്‍ വെച്ച് സെല്‍ഫിയും എടുത്തെന്നതാണ് ഇതിലേറെ ഞെട്ടിക്കുന്ന വസ്തുത. ടൈന്‍ & വെയറിലെ അണ്‍വിന്നിന്റെ വീട്ടിലേക്ക് ക്യൂയെന്നിനെ എത്തിച്ച ശേഷമായിരുന്നു നാല് മണിക്കൂര്‍ നീണ്ട അതിക്രൂരമായ സംഭവപരമ്പര ആരംഭിച്ചത്. അഗ്നി വിഴുങ്ങിയ കാറിലെ തീകെടുത്തുമ്പോഴേക്കും യുവതി ഇതിനുള്ളില്‍ ഇരുന്ന് വെന്ത് വെണ്ണീറായിരുന്നു. അണ്‍വിന്‍ ഒരു കൊലപാതക കേസില്‍ ജീവപര്യന്തം തടവിലായിരുന്നു എന്നറിയതായൊണ് ക്യൂയെന്‍ ഇയാളെ സഹായിയായി നിയമിച്ചത്.
1998, 1996 വര്‍ഷങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തിയാണ് അണ്‍വിന്നും, മക്‌ഫോളും എച്ച്എംപി സൈ്വയില്‍സൈഡില്‍ എത്തുന്നത്. 13 വര്‍ഷക്കാലം തടവുശിക്ഷ അനുഭവിച്ചതിന്റെ ആനുകൂല്യം നല്‍കിയാണ് നാണല്‍ വിക്ടിംസ് അസോസിയേഷന്‍ ഇരുവരെയും പുറത്തുവിടാന്‍ പരോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. പീഡനത്തിന് ഇരയായി ക്യൂയെന്‍ തറയില്‍ കിടക്കുമ്പോള്‍ ഇരുവരും ഭക്ഷണം ആസ്വദിച്ചു. ഇതിന് ശേഷമാണ് യുവതിയുടെ കാറിലിട്ട് ജീവനോടെ തീകൊളുത്തിയത്. ഇരുവരെയും കൊലപാതക കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ജൂറി, അണ്‍വിന്നിനെയാണ് പീഡനക്കേസില്‍ കുറ്റക്കാരനായി സ്ഥിരീകരിച്ചത്.
പീഡനത്തിനിടെ യുവതിയുടെ പാസ്‌വേര്‍ഡുകള്‍ ബലംപ്രയോഗിച്ച് മനസ്സിലാക്കിയ പ്രതികള്‍ കൊലപാതകത്തിന് ശേഷം പണം പിന്‍വലിക്കുകയും ചെയ്തു. നിയമത്തിന്റെ പഴുതുകള്‍ കൂടി വായിച്ച് മനസ്സിലാക്കിയ ശേഷമായിരുന്നു ഇവരുടെ കൊലപാതകം.