ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചാഴ്ചക്കാലം ബ്രിട്ടന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ സമയമാണ്. കീറാമുട്ടിയായി മാറിയ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ഈ തെരഞ്ഞെടുപ്പിലെ കണക്കിലെ കളികള്‍ സുപ്രധാനമാണ്.
46 മില്ല്യണ്‍ ജനങ്ങളാണ് യുകെയിലെ ഔദ്യോഗിക വോട്ടര്‍മാരായുള്ളത്. ഹൗസ് ഓഫ് കോമണ്‍സില്‍ 650 സീറ്റുകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷം നേടുകയോ, വലിയ പാര്‍ട്ടിയായി മാറുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. കണ്‍സര്‍വേറ്റീവുകളും, ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ബ്രക്‌സിറ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ പിടിക്കുന്ന വോട്ട് ഭരണം ആര്‍ക്ക് ലഭിക്കുമെന്നതില്‍ സുപ്രധാനമാകും. ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യം തീവ്ര ഇടത് രീതിയിലേക്ക് പോകുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ ഓര്‍മ്മപ്പെടുത്തല്‍.
298 സീറ്റുകളുമായി ഭരിച്ച ബോറിസ് ജോണ്‍സന് 20 അംഗങ്ങളുടെ ഭൂരിപക്ഷക്കുറവ് മൂലം ബ്രക്‌സിറ്റ് കരാര്‍ ഉള്‍പ്പെടെ പാസാക്കാന്‍ കഴിയാതെ പോയി. ഇതോടൊപ്പം ഭരണത്തില്‍ തിരിച്ചെത്താന്‍ കൊതിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് ശക്തമായ 243 സീറ്റുകള്‍ ഉണ്ടായെന്നതും വിഘാതമായി. 96 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ബ്രിട്ടന്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ദിവസത്തിന് ദൈര്‍ഘ്യം കൂടുതലുള്ള ശരത്കാലങ്ങളാണ് പൊതുവായി തെരഞ്ഞടുപ്പിനായി വിനിയോഗിക്കുക.
കണക്കിലെ കളിയില്‍ ഏറ്റവും സുപ്രധാനമായ മറ്റൊന്ന് 86 ദിവസങ്ങളുടേതാണ്. ഒക്ടോബര്‍ 31ന് നടക്കേണ്ട ബ്രക്‌സിറ്റ് യൂറോപ്യന്‍ യൂണിയന്‍ 3 മാസത്തെ വൈകിപ്പിക്കല്‍ അനുവദിച്ചതോടെ ജനുവരി 31-ലേക്ക് നീണ്ടു. 60-ലേറെ എംപിമാര്‍ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം മത്സരത്തിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. ബ്രക്‌സിറ്റിനെ എതിര്‍ക്കുകയും, സ്‌കോട്ട്‌ലണ്ടിന് സ്വാതന്ത്ര്യം തേടുകയും ചെയ്യുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് ഈ സഭയില്‍ 35 സീറ്റുകളും, ബ്രക്‌സിറ്റ് റദ്ദാക്കാന്‍ വാദിക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 20 സീറ്റും ഉണ്ടായിരുന്നു.
30,000 പൗണ്ട് വീതമാണ് ഒരു സീറ്റില്‍ പരമാവധി പ്രചരണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന തുക, 650 മണ്ഡലങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിക്ക് 19.5 മില്ല്യണ്‍ പൗണ്ട് ചെലവാക്കാം.