CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 31 Seconds Ago
Breaking Now

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തില്‍ സി.ബി.ഐ.ആദ്യം വിവരം തേടുന്നത് സ്വപ്നയില്‍ നിന്ന്

റെഡ്മക്രസന്റ് നല്‍കിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനല്‍കിയിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തില്‍ സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വപ്നാ സുരേഷിലേക്ക്. സ്വപ്നയിലൂടെയാകും പ്രധാന തെളിവുകള്‍ ലഭിക്കുകയെന്ന കണക്കുകൂട്ടലില്‍ സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാണ് സി.ബി.ഐയുടെ തീരുമാനം. ചോദ്യംചെയ്യലിന് വേണ്ടി അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മിഷന്‍ കിട്ടിയെന്ന് സ്വപ്ന നേരത്തെ മൊഴിനല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഫ്‌ളാറ്റ് നിര്‍മാണത്തില്‍ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനാണ്.

ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യു.എ.ഇ. റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു. കോണ്‍സല്‍ ജനറലിനെ മറയാക്കി ചിലര്‍ കമ്മിഷന്‍ തട്ടുകയായിരുന്നെന്നാണ് സി.ബി.ഐ.യുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കോണ്‍സല്‍ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്നയുടെ നേതൃത്വത്തിലാകാം നടന്നിട്ടുള്ളത്. ഇതില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ചിലര്‍ക്കു ബന്ധമുണ്ടാകാമെന്നും സി.ബി.ഐ. കരുതുന്നു.

റെഡ് ക്രസന്റ് നല്‍കിയ രണ്ടാംഗഡുവില്‍ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതര്‍ക്കു നല്‍കാനായിരുന്നെന്നും സി.ബി.ഐ.ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കു പങ്കുണ്ടെന്ന് കസ്റ്റംസും എന്‍.ഐ.എ.യും കണ്ടെത്തിയിരുന്നു.

റെഡ്മക്രസന്റ് നല്‍കിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനല്‍കിയിരുന്നു. വിദേശത്തുനിന്നു വന്ന പണം ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സി.ബി.ഐ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.

ധാരണാപത്രത്തില്‍ ഒപ്പിട്ട ലൈഫ് മിഷന്‍ സി.ഇ.ഒ.യില്‍നിന്ന് അടുത്തദിവസം സി.ബി.ഐ. വിവരങ്ങള്‍തേടും. ചീഫ് സെക്രട്ടറിയില്‍നിന്ന് വടക്കാഞ്ചേരി ഫ്‌ളാറ്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സി.ബി.ഐ. തേടുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.