CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 7 Seconds Ago
Breaking Now

ഐസിയുവില്‍ നിന്ന് മാറ്റാമെന്നാണ് അറിയിച്ചത് ; ഇതിനിടെയാണ് മരണം സംഭവിച്ചത് ; ഹാരിസിന്റെ മരണത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ സത്യം മറച്ചുവയ്ക്കുന്നുവെന്ന് കുടുംബം

നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

കളമശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഇന്ന് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. മരിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കളുടെയും മെഡിക്കല്‍ കോളേജ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുക. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആണ്  അന്വേഷണം നടത്തുന്നത്. ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയ സ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്തെത്തി. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കല്‍ കോളേജ് അധികൃതര്‍ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തില്‍ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവില്‍ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ്  മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

അതേസമയം ശബ്ദസന്ദേശത്തില്‍ പറയുന്ന നഴ്‌സിങ് ഓഫീസര്‍ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും ആര്‍എംഒ ഡോ.ഗണേഷ് മോഹന്‍ വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടര്‍ നജ്മയില്‍ നിന്നും ആശുപത്രി അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരെ പിന്തുണച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.