ഏവരെയും അതിശയിപ്പിച്ച് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് തുടര്‍ച്ചയായ നാലാം മാസവും താഴ്ന്നു. എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.32 മില്ല്യണ്‍ രോഗികള്‍ക്ക് ആവശ്യമുള്ള 7.60 മില്ല്യണ്‍ ചികിത്സകളാണ് ജനുവരി അവസാനത്തോടെ 7.58 മില്ല്യണിലേക്ക് ചുരുങ്ങിയത്. ജനുവരിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ അതിശയിപ്പിക്കുന്ന ഇടിവ്.
അതേസമയം 18 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ ക്യാന്‍സര്‍ പരിചരണവും ലക്ഷ്യത്തില്‍ താഴെയാണ്. ആകെ വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞെങ്കിലും 18 മാസത്തിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബര്‍ അവസാനത്തെ 13,164 എന്നതില്‍ നിന്നും 14,013-യിലേക്കാണ് ഉയര്‍ന്നത്.
2023 ഏപ്രിലിനകം 18 മാസത്തിലേറെയുള്ള കാത്തിരിപ്പുകള്‍ പൂര്‍ണ്ണണമായി ഒഴിവാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടും, ഗവണ്‍മെന്റും ലക്ഷ്യമിട്ടത്. അതിസങ്കീര്‍ണ്ണമായ കേസുകളും, കൂടുതല്‍ തയ്യാറാകുന്ന രോഗികളെയും ഒഴിവാക്കി നിര്‍ത്തി ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.
ചികിത്സ ആരംഭിക്കാനായി 52 ആഴ്ചയില്‍ കൂടുതല്‍ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബറിലെ 337,450-ല്‍ നിന്നും 321,394-ലേക്കാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിലേറെയുള്ള കാത്തിരിപ്പ് പട്ടിക 2025 മാര്‍ച്ചോടെ ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്‍എച്ച്എസിലെ സമരങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുന്നതിന് പ്രധാന തടസ്സമെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്രതിജ്ഞാബദ്ധയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. നിരവധി സമരങ്ങളും, തടസ്സങ്ങളും, റെക്കോര്‍ഡ് വിന്റര്‍ സമ്മര്‍ദങ്ങളും അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്, അവര്‍ ചൂണ്ടിക്കാണിച്ചു.