
















പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃപദവി അപകടത്തിന്റെ മുനമ്പില്‍. മണ്ടേല്‍സണ്‍ വിവാദത്തില്‍ പെട്ടതോടെ സ്റ്റാര്‍മറെ രക്ഷിക്കാനായി ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചു. പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കുട്ടീപ്പീഡനത്തില്‍ ജയിലിലായി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നില്‍ താനാണെന്നാണ് മക്‌സ്വീനിയുടെ വാദം.
എന്നാല്‍ അധികാരത്തിലേക്ക് എത്താന്‍ കീര്‍ സ്റ്റാര്‍മറെ കൈപിടിച്ച് നടത്തിയ മക്‌സ്വീനിയില്ലാതെ പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് ലേബര്‍ എംപിമാര്‍ പരസ്യമായി സമ്മതിക്കുന്നു. ഇടത് എംപിമാര്‍ ഇതിനകം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും നന്മയെ കരുതി സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ലേബര്‍ എംപി ബ്രയാന്‍ ലെഷാം തുറന്നടിച്ചു. 
മക്‌സ്വീനിയുടെ രാജി ഒരു തുടക്കമാണെന്ന് ലേബര്‍ എംപിമാര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയം വൃത്തിയാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ദേശീയ അഭിസംബോധന നടത്താന്‍ ഒരുങ്ങുകയാണ് കീര്‍ സ്റ്റാര്‍മര്‍. താന്‍ രാജിവെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിന്റെ തയ്യാറെടുപ്പ്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലും സ്റ്റാര്‍മര്‍ സംസാരിക്കും.
അതേസമയം പ്രധാനമന്ത്രി പദത്തിലെ പിന്‍ഗാമികളായി കരുതുന്ന ആഞ്ചെല റെയ്‌നറും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി കേവലം 18 മാസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായും, സാമ്പത്തികമായും തിരിച്ചടിക്കുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ വാദിക്കുന്നു.