
















യുദ്ധം 'വേഗത്തില്‍ അവസാനിപ്പിക്കുമെന്ന' പ്രഖ്യാപനത്തില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതോടെ തെഹ്‌റാനില്‍ വന്‍തോതില്‍ വ്യോമാക്രമണം. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇറാന്‍ തലസ്ഥാനത്ത് വന്‍ സ്‌ഫോടനങ്ങളാണ് നടക്കുന്നത്. ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയതോടെയാണ് അക്രമണത്തിന് കടുപ്പമേറിയത്.
നേരത്തെ മിഡില്‍ ഈസ്റ്റ് യുദ്ധം ഏറെക്കുറെ അവസാനിച്ചെന്നായിരുന്നു ട്രംപിന്റെ വാദം. 10 ദിവസം മുന്‍പ് ആരംഭിച്ച നീക്കങ്ങള്‍ ഏറെ പുരോഗമിച്ചെന്നും പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. നിലവിലെ യുദ്ധം താല്‍ക്കാലിക എക്‌സ്‌കര്‍ഷന്‍ ആണെന്നും, വളരെ പെട്ടെന്ന് അവസാനിക്കുമെന്നുമായിരുന്നു പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ നിലപാട് ഇപ്പോള്‍ ട്രംപ് തിരുത്തിയിട്ടുണ്ട്. 'പല തരത്തിലും നമ്മള്‍ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും ആവശ്യമായ വിധത്തില്‍ വിജയം കൈവരിച്ചിട്ടില്ല. അതുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം', പ്രസിഡന്റ് വ്യക്തമാക്കി. 
സംഘര്‍ഷമേഖലയില്‍ കടുത്ത വ്യോമാക്രമണമാണ് ഇപ്പോള്‍ സൈന്യം നടത്തുന്നത്. തെഹ്‌റാനിലെ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രങ്ങളിലും, കരാജ് ഉള്‍പ്പെടെ മറ്റ് മേഖലകളിലും മിസൈലുകള്‍ വര്‍ഷിക്കുന്നുണ്ട്. ഇതിനിടെ ബ്രിട്ടനില്‍ യുഎസിന്റെ ബി-52 ബോംബറുകള്‍ കൂടി എത്തിച്ചേര്‍ന്നു. രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ സംഘര്‍ഷം നീണ്ടുനില്‍ക്കാമെന്നാണ് യുഎസിന്റെ പ്രാഥമിക കണക്ക്.
അതേസമയം യുദ്ധം നീണ്ടുപോകുന്നത് ആഗോള സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ്. പ്രത്യേകിച്ച് എണ്ണ വിതരണത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്.