
















എന്‍എച്ച്എസ് ജീവനക്കാര്‍ വ്യാപകമായി അക്രമത്തിന് ഇരയാകുകയും, അപമാനങ്ങളും, ബുള്ളിയിംഗും, വംശവെറിയും നേരിടുന്നതായി പുതിയ എന്‍എച്ച്എസ് റിപ്പോര്‍ട്ട്. ഹെല്‍ത്ത് സര്‍വ്വീസിന്റെ 2025 സ്റ്റാഫ് സര്‍വ്വെയിലാണ് ഏഴിലൊന്ന് ജീവനക്കാര്‍ രോഗികളുടെയോ, പൊതുജനങ്ങളുടെയോ അതിക്രമങ്ങള്‍ നേരിട്ടതായി കണ്ടെത്തിയത്.
കാല്‍ശതമാനം ജീവനക്കാര്‍ അപമാനങ്ങളും, ബുള്ളിയിംഗും, ചൂഷണവും നേരിട്ടതായി വ്യക്തമാക്കി. ഇത് മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ്. എന്‍എച്ച്എസില്‍ 1.5 മില്ല്യണ്‍ ജോലിക്കാരാണുള്ളത്. ഇത് പ്രകാരം 2025-ല്‍ മാത്രം 217,000 പേര്‍ അക്രമത്തിനും, 380,000 അപമാനങ്ങളും, ബുള്ളിയിംഗും റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്.
ലൈംഗിക പീഡനങ്ങള്‍ റെക്കോര്‍ഡ് തോതില്‍ എത്തിയെന്നും കണക്കുകള്‍ പറയുന്നു. പത്തിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍, കാല്‍ശതമാനം ആംബുലന്‍സ് ജീവനക്കാര്‍, പത്തില്‍ ഒന്നിലേറെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും കഴിഞ്ഞ വര്‍ഷം അനാവശ്യ ലൈംഗിക പെരുമാറ്റങ്ങള്‍ നേരിട്ടതായി വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴും ആവശ്യത്തിന് റിപ്പോര്‍ട്ടിംഗ് നടക്കുന്നില്ലെന്നത് പ്രശ്‌നമായി തുടരുന്നതായും സര്‍വ്വെ പറയുന്നു. ഗുരുതര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുമ്പോഴും, അപമാനങ്ങളും, ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുമെന്ന് പകുതിയോളം പേര്‍ സര്‍വ്വെയില്‍ വ്യക്തമാക്കി.
വന്‍തോതില്‍ വംശവെറിയും, വിവേചനവും നിലനില്‍ക്കുന്നതായും സര്‍വ്വെ വ്യക്തമാക്കുന്നു. 2025-ല്‍ അഞ്ചിലൊന്ന് കറുത്തവരും, വംശീയ ന്യൂനപക്ഷത്തില്‍ പെട്ടവരുമായ ജോലിക്കാര്‍ ചൂഷണം, ബുള്ളിയിംഗ്, അപമാനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കാരായ ജീവനക്കാരില്‍ ഇത് 20-ല്‍ ഒന്ന് മാത്രമാണെന്നതാണ് വസ്തുത.
രോഗികളും, പൊതുജനങ്ങളും മാത്രമല്ല സഹജീവനക്കാരും തങ്ങളോട് ഈ വിധം പെരുമാറുന്നുവെന്ന് ഏഴിലൊന്ന് കറുത്ത, വംശീയ ന്യൂനപക്ഷ ജീവനക്കാര്‍ പറഞ്ഞു. സഹജീവനക്കാര്‍, മാനേജര്‍, ടീം ലീഡര്‍ എന്നിവരില്‍ നിന്നാണ് സമാന പെരുമാറ്റം നേരിട്ടത്. വെള്ളക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ സ്ഥിതി.
ജോലി ചെയ്യുമ്പോള്‍ നഴ്‌സിംഗ്, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന വിവേചനവും, ചൂഷണവും, അക്രമങ്ങളും, ലൈംഗിക അതിക്രമങ്ങളുമാണ് വീണ്ടും വെളിപ്പെട്ടതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രതികരിച്ചു. വര്‍ഷം കഴിയുംതോറും അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എംപ്ലോയേഴ്‌സ് ഇതിലൊന്നും ചെയ്യില്ലെന്ന് ജീവനക്കാര്‍ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ദേശീയ എമര്‍ജന്‍സിയാണ്, റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.